പാലാരിവട്ടത്തെ മരണക്കുഴിയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണിയും അവരുടെ അനവധി സ്വപ്നങ്ങളുമാണ്.
23 കാരനായിരുന്ന യദുലാലിന്റെ അമ്മ ക്യാൻസർ രോഗിയാണ്. കീമോത്തെറാപ്പിക്കായി വീട്ടിൽനിന്നിറങ്ങവേയാണ് അവർ മകന്റെ മരണവർത്തയറിയുന്നതും ബോധരഹിതയായി നിലത്തുവീഴുന്നതും.
അച്ഛൻ തുശ്ചവരുമാനമുള്ള ഒരു തയ്യൽത്തൊഴിലാളിയാണ്. അനുജൻ പഠിക്കുന്നു. ഓൺലൈൻ ഭക്ഷണശാലയിലായിരുന്നു യദു ജോലിചെയ്തിരുന്നത്. അമ്മയുടെ ചികിത്സ നടത്താനായി മറ്റു പല ജോലികളും ഇടവേളകളിലായി ചെയ്തിരുന്നു.
സർക്കാർ, പതിവുപോലെ 10 ലക്ഷം രൂപ നൽകി കൈകഴുകി. ഇങ്ങനെ നൽകുന്ന പത്തുലക്ഷങ്ങൾ മതിയാകുമായിരുന്നു നഗരത്തിലെ നല്ലൊരു ശതമാനം കുഴികളും അടക്കുവാൻ (കുഴിയടയ്ക്കൽ അശാസ്ത്രീയമാണെങ്കിൽ കൂടി).
ഹൈക്കോടതി പതിവിനുവിപരീതമായി യാദവിന്റെ ദാരുണമരണത്തിൽ മാപ്പുപറഞ്ഞിരിക്കുന്നു. മാപ്പായിരുന്നില്ല വേണ്ടത്. കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നടപ്പാക്കാനുള്ള മോണിറ്ററിങ് സംവിധാനമോ സമയപരിധിയോ ആണ് നിശ്ചയിക്കേണ്ടത്. അല്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്ന ശക്തമായ സംവിധാനത്തിന് കോടതികൾ ശ്രമിക്കണം.
റോഡുപണികളും ,മരാമത്തും ,കുഴിയടപ്പുമൊക്കെ വർഷാവർഷം നടക്കുന്നുണ്ടെങ്കിലും ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ ശോചനീയമാണ്. ഉദ്യോഗസ്ഥരെ പഴി ചാരിയാൽ മാത്രം മതിയാകുമോ? ഇവിടെ ചോദ്യങ്ങൾ അനവധിയാണ്. ഉത്തരം തരേണ്ടവർ മൗനത്തിലും.