കുറ്റവാളികൾക്ക് ചാട്ടവാറടി നൽകുന്ന ശിക്ഷാരീതി അവസാനിപ്പിച്ച ശനിയാഴ്ചയിലെ ഉത്തരവിനുശേഷം ഇന്നലെ മഹത്തായ മറ്റൊരു ഉത്തരവ് കൂടി സൽമാൻ രാജാവ് പ്രഖ്യാപിച്ചിരിക്കുന്നു. പ്രായപൂർത്തിയാകാത്ത (18 വയസ്സ് തികയാത്ത) കുറ്റവാളികൾക്ക് വധശിക്ഷ നൽകില്ല.
ഇതുകൂടാതെ 10 വർഷത്തിലധികമായി തടവുശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളുടെ ശിക്ഷ, പുനഃപരിശോധിച്ച് അവരെ വിട്ടയക്കണമെന്നും ഉത്തരവിടുകയുണ്ടായി. എന്നാൽ തീവ്രവാദ കേസുകളിൽ പ്രത്യേകം വിചാരണാ നടപടികൾ നടത്തണമെന്നും ഉത്തരവിലുണ്ട്.
സർക്കാരിനെതിരെ പ്രചാരണവും പ്രകടനവും നടത്തുന്നത് സൗദി അറേബിയയിൽ തീവ്രവാദ പ്രവർത്തനമായാണ് കണക്കാക്കുന്നത്. രാജാവിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതും അപരാധമാണ്.
ഇപ്പോഴത്തെ ഉത്തരവ് മൂലം സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത 6 ഷിയാ സമുദായക്കാരായ ബാലന്മാരുടെ മോചനം ഉറപ്പായിരിക്കുന്നു.
ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനിൽ സൗദി സർക്കാരും ഒപ്പിട്ടിട്ടുണ്ട്. അതിൻപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് വധശിക്ഷ നൽകാൻ പാടില്ല എന്നാണു വ്യവസ്ഥ.