ഉന്നാവ് ബലാൽസംഗക്കേസിൽ പീഡിതയായ പെൺകുട്ടിയുടെ 'അമ്മ ,ലക്‌നൗവിലെ KGMU ആശുപത്രിയുടെ കവാടത്തിൽ കഴിഞ്ഞ അഞ്ചുദിവസമായി അകത്തു വെന്റിലേറ്ററിൽ മരണത്തോട് മല്ലിട്ടുകഴിയുന്ന മകളെ കാത്ത് ജലപാനമിറക്കാതെ കണ്ണീർവാർത്തു കാത്തിരിക്കുകയാണ്. പുറത്തിറങ്ങിവരുന്ന ഡോക്ടർമാരോടും ആശുപത്രി സ്റ്റാഫിനോടും അവർ മകളെപ്പറ്റി അന്വേഷിക്കുന്നു, കണ്ണീർ വാർക്കുന്നു.
രണ്ടുദിവസം മുൻപുവരെ ഡോക്ടർമാരും സ്റ്റാഫും വളരെ നിഷേധാത്മകമായാണ് ആ അമ്മയോട് പെരുമാറി യിരുന്നതെങ്കിൽ ഇപ്പോൾ അതൊക്കെ മാറിയിരിക്കുന്നു. മാദ്ധ്യമങ്ങളുടെ സജീവ സാന്നിദ്ധ്യവും സുപ്രീം കോടതിയുടെ ഇടപെടലുകളും സ്ഥിതിഗതികളാകെ മാറ്റിമറിച്ചിരിക്കുകയാണ്. സുപ്രീം കോടതി നിർദ്ദേ ശിച്ച 25 ലക്ഷം രൂപ ഇന്നലെത്തന്നെ സർക്കാർ പ്രതിനിധി ആ അമ്മയ്ക്ക് കൈമാറി. ഇന്നലെ രാത്രിമുതൽ അവർക്കു CRPF സുരക്ഷയും നൽകപ്പെട്ടു. ലോക്കൽ പോലീസിനെ പൂർണ്ണമായും പിൻവലിച്ചു.
2017 ജൂൺ 4 നു പെൺകുട്ടി സമർപ്പിച്ച പീഡനക്കേസ് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ കുടുംബത്തിലെ ഓരോരുത്തരെയായി വകവരുത്തുമെന്നും ബിജെപി MLA യായിരുന്നു കുൽദീപ് സിംഗ് സെംഗർ നേരിട്ടും തന്റെ അനുയായികൾ വഴിയും പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു പലപ്പോഴായി, പലതവണ.
നിരവധി സമ്മർദ്ദങ്ങൾക്കൊടുവിൽ കേസ് 2018 ഏപ്രിൽ 11 നു സിബിഐ ക്കു കൈമാറി. ഒരു കൊല്ലമായി കേസ് സിബിഐ അന്വേഷിച്ചിട്ടും MLA ജയിലിലടക്കപ്പെട്ടിട്ടും അവർക്കു നീതി ലഭിച്ചില്ല. നാലുവശത്തുനി ന്നും ഭീഷണികളായി. കാവൽനിന്ന പോലീസുകാർ വരെ ഇവരെ ചതിയിൽപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ എതിരാളികൾക്ക് നൽകിവന്നിരുന്നുവെന്നും വെളിവായിരിക്കുന്നു.. ഇതിനിടെ കള്ളക്കേസിൽ കുടുക്കി പെൺകുട്ടിയുടെ പിതാവിനെ ജയിലിലാക്കി. ദുരൂഹസാഹചര്യത്തിൽ അദ്ദേഹം ജയിലിൽ വച്ചു കൊല്ലപ്പെട്ടു.
നീതിക്കായി , സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി അധികാരികൾക്കും ,ഭരണകർത്താക്കൾക്കും ,ന്യായാധിപന്മാർക്കുമായി 35 കത്തുകളാണ് ഇക്കാലത്തിനിടയിൽ അവൾ സമർപ്പിച്ചത്. ഇതിൽ പരാതികളുടെ പകർപ്പുൾപ്പെടെ ഉന്നാവ് S.P ശർമ്മക്കു ലഭിച്ചത് 33 എണ്ണം. പെൺകുട്ടിയുടെ പരാതിയിൽ ഒരു കഴമ്പുമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അവയൊക്കെ വലിച്ചുകീറി ചവറ്റുകൊട്ടയിലെറിഞ്ഞു.
ഒടുവിൽ , വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് പ്രതിജ്ഞ ചെയ്തധികാരമേറ്റവർ, നീതിയും നിയമവും നടപ്പാക്കാൻ ബാദ്ധ്യസ്ഥരായവർ ആ സാധുപെണ്കുട്ടിയെ ഇക്കഴിഞ്ഞ ജൂലൈ 28 ന് സത്യത്തിൽ കൊലയ്ക്കു കൊടുക്കുകയായിരുന്നു ചെയ്തത്. ആ നരാധമന്മാർ ഒരുക്കിയ ചക്രവ്യൂഹത്തിൽ അറിയാതവർ അകപ്പെട്ടു. ആ വാഹനാപകടത്തിൽ അവളുടെ ഇളയമ്മയും അമ്മാവിയും തൽക്ഷണം കൊല്ലപ്പെട്ടു. അവരുടെ വക്കീലും പെൺകുട്ടിയും ഗുരുതരമായി പരുക്കേറ്റ് കഴിഞ്ഞ 6 ദിവസമായി വെന്റിലേറ്ററിലാണ്.
ക്രിമിനലുകളും ,ഗുണ്ടകളും ,കൊലയാളികളും, ബലാൽസംഗവീരന്മാരുമൊക്കെ അനായാസം അധികാര ത്തിൽ വരുന്ന ഉത്തർപ്രദേശ് ,ബീഹാർ സംസ്ഥാനങ്ങളിൽ ഇത്തരക്കാർ എല്ലാ പാർട്ടികളിലുമുണ്ട് എന്നതാണ് വാസ്തവം. കായിക ബലമാണ് ഇവരുടെ വിജയമന്ത്രം. ഇവരെ സംരക്ഷിക്കാനും ഒപ്പം കൂട്ടാനും പാർട്ടികൾ തമ്മിൽ മത്സരമാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത്ര പെട്ടെന്ന് ഇതവസാനിക്കുകയുമില്ല. തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം,കൊലപാതകം തുടങ്ങിയ കേസുകളിപ്പെട്ട ഈ പ്രദേശങ്ങളിൽനി ന്നുള്ള നിന്നുള്ള എംപി മാരുടെയും MLA മാരുടെ യും ലിസ്റ്റ് നോക്കിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ഇവർ എല്ലാ പാർട്ടികളിലുമുണ്ട്.
അന്തരിച്ച മുൻ സിപിഐ നേതാവ് സി.കെ.ചന്ദ്രപ്പൻ ഒരിക്കൽ പറഞ്ഞു. " ഇത്രയേറെ ക്രിമിനലുകളും കൊലപാതകികളുമുള്ള പാർലമെന്റിൽപ്പോയി അവർക്കൊപ്പമിരിക്കാൻ തനിക്കു ഭയമാണെന്ന്".
ഉന്നാവിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ആകെ 6 മക്കളാണ്. 5 പെണ്ണും ഒരാണും. ആൺകുട്ടി ഏറ്റവും ഇളയതാണ് 4 വയസ്സ്. പെൺകുട്ടികളിൽ രണ്ടാമത്തേതാണ് പീഡിപ്പിക്കപ്പെട്ട ,ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടി.
ഈ കേസിൽ ഇന്നലെ സുപ്രീംകോടതിയുടെ ചാട്ടവാർ സംസ്ഥാനസർക്കാറിനും സിബിഐ ക്കുമെതിരേ പലതവണ ഉയർന്നുപൊങ്ങിയതിനാൽ ഇരയ്ക്കു വൈകിയിട്ടാണെങ്കിലും നീതികിട്ടുമെന്നുറപ്പായി. അപ്പോഴും നാമോർക്കേണ്ടത് ഈ കുട്ടിക്ക് കുടുംബത്തിന്റെ നെടുംതൂണായ അച്ഛൻ നഷ്ടമായി, ഇളയമ്മയും ,അമ്മാവിയും കൊല്ലപ്പെട്ടു. ജീവൻ തിരിച്ചുകിട്ടിയാലും പെൺകുട്ടിയുടെ അവസ്ഥ പ്രവചിക്കുകവയ്യ. അപ്പോഴും കുറ്റാരോപിതനായ MLA ക്കോ കുടുംബത്തിനോ ഒരു നഷ്ടവുമുണ്ടായിട്ടില്ല എന്നതാണ്.