സംസ്ഥാനത്തെ എല്ലാ സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങളിലും ഇനിമുതൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവിൽ വന്നിരിക്കുന്നു..
തലചൊറിഞ്ഞ്, തല കുനിച്ച് നിൽക്കുന്നവർ, തല നിവർത്തി നിന്നാൽതീരാവുന്ന വിഷയങ്ങളേ നാട്ടിലുള്ളൂ എന്ന തിരിച്ചറിവുണ്ടാക്കിയ ആ ചങ്ങാതിയാണ് കടുത്തുരുത്തിയിലെ ടാക്‌സി ഡ്രൈവറും മനുഷ്യാവകാശ പ്രവർത്തകനുമായ വി.ജെ.പൗലോസ്.
2012 ൽ തന്റെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിനായി കടുത്തുരുത്തി ഗ്രാമപഞ്ചായത്തോഫീസിൽ 6 തവണ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ ഏഴാം തവണ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചെന്നപ്പപ്പോൾ ഓഫീസിലെ കസേരകളെല്ലാം കാലി. ഒരു ജീവനക്കാരിയുടെ ഗൃഹപ്രവേശത്തോടനുബന്ധിച്ചുള്ള സൽക്കാരത്തിൽ പങ്കെടുക്കാൻ സെക്രട്ടറിയുൾപ്പെടെയുള്ളവർ പോയിരിക്കുകയായിരുന്നു. പലവിധ ആവശ്യങ്ങൾക്കുവന്ന ധാരണമാളുകൾ വിഷമത്തോടെ അവിടെ കാത്തുനിൽക്കുന്നതും കഴിഞ്ഞു.
സുഹൃത്തിന്റെ വീഡിയോ ക്യാമറ സംഘടിപ്പിച് പഞ്ചായത്തോഫീസിലെ കാലിയായ കസേരകളുടെയും കാത്തുനിന്ന ആളുകളുടെയും വീഡിയോ എടുത്തു മാദ്ധ്യമങ്ങൾക്ക് നൽകുകയും സുഹൃത്തും നിയമവിദ്യാർത്ഥിയുമായിരുന്ന ഷിഹാബുദീന്റെ സഹായത്തോടെ പൗലോസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. എല്ലാ സർക്കാർ -അർധസർക്കാർ ഓഫീസുകളിലും അവിടുത്തെ ജീവനക്കാരുടെ ഹാജർവിവരം പഞ്ചിംഗിലൂടെ അടിയന്തരമായി ഏർപ്പെടുത്തണമെന്നായിരുന്നു ഹർജി.
ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരാണെന്നും ഹർജിക്കാരന് സർക്കാരിനെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വിധിയുണ്ടായി.
ഈ വിഷയത്തിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പൗലോസ് മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയുമായി ബന്ധപ്പെട്ടു സ്‌പെഷ്യൽ ബ്രാഞ്ചുദ്യോഗസ്ഥർ പലതവണ പൗലോസിനെ സന്ദർശിച്ചു വിശദമായ വിവരങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. പഞ്ചായത്ത് ഓഫീസിൽ വീഡിയോ ചിത്രീകരണം നടത്തിയതിനു കേസിൽ കുടുക്കുമെന്ന വനിതാ പഞ്ചായത്തു പ്രസിഡന്റിന്റെ ഭീഷണിയൊന്നും അദ്ദേഹത്തിനുമുന്നിൽ വിലപ്പോയില്ല.
ഇത് സംബന്ധമായി പൗലോസ് നടത്തിയ കാത്തിടപാടുകളും കേസ് ഫയൽ രേഖകളും അദ്ദേഹത്തിൻറെ പക്കലുണ്ട്. ഇന്നും പൊതുതാൽപ്പര്യ വിഷയങ്ങളിൽ സജീവമായ ഇടപെടൽ നടത്തുന്ന അദ്ദേഹം ഉപജീവനത്തിനായി കടുത്തുരുത്തിയിൽ ടാക്‌സി ഓടിക്കുകയാണ്.
തലചൊറിഞ്ഞ്, തല കുനിച്ച് നിൽക്കുന്നവർ, തല നിവർത്തി നിന്നാൽതീരാവുന്ന വിഷയങ്ങളേ നാട്ടിലുള്ളൂ എന്ന തിരിച്ചറിവ് സമൂഹത്തിനുനൽകിയ വി.ജെ.പൗലോസിന് ഒരായിരം അഭിനന്ദനങ്ങൾ.
അവലംബം - ബിജു ചക്രപാണി.