- ഐവി അലക്സ്
രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന പാലാക്കാർക്ക് ആശ്വാസത്തിനു വക നൽകുന്നതാണ് പാലാ തിരഞ്ഞെടുപ്പ് ഫലം. 1947 ൽ രൂപീകരിക്കപ്പെട്ട പാലായിൽ ഇപ്പോൾ കാണപ്പെടുന്ന മിക്ക സ്ഥാപനങ്ങളും, റോഡുകളും 1965 ന് മുമ്പ് നിർമ്മിക്കപ്പെട്ടതോ, സ്വകാര്യ മേഖലയിൽ ഉള്ളതോ മാത്രമാണെന്നത് പാലായുടെ മുതിർന്ന തലമുറ പറയുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ നിർണ്ണായക സ്വാധീനവും, ഉന്നത വിദ്യാഭ്യാസവുമുള്ള കോൺഗ്രസ് നേതാക്കൾ നിയന്ത്രിച്ചിരുന്ന പാലായുടെ രാഷ്ട്രീയം കാലക്രമേണ ഒറ്റ വ്യക്തിയിലേയ്ക്ക് ചുരുങ്ങിയപ്പോൾ പാലായുടെ സ്വാഭാവിക വികസനം പോലും അസാധ്യമാവുന്ന വിധത്തിൽ രാഷ്ട്രീയ അതിപ്രസരം പാലായിൽ ശക്തമായി.
താരതമ്യേന ചെറുപട്ടണമായിരുന്ന തൊടുപുഴയുടെ മുന്നേറ്റം കണ്ടറിഞ്ഞു കൊണ്ടിരുന്ന പാലാക്കാർ ഒരു മാറ്റത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും കെ എം മാണിയെന്ന ശക്തനായ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു.
കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിന് ആഗ്രഹിക്കുന്ന പ്രവർത്തകർ മുന്നണി മര്യാദയുടെ അതിർ വരമ്പുകൾക്കുള്ളിൽ നിന്നു പ്രവർത്തിക്കുമ്പോഴും മാണി സി കാപ്പന്റെ വിജയം ആഗ്രഹിച്ചിരുന്നത് ഇത്തരം സാഹചര്യത്തിലാണ്.
രാജ്യം മുഴുവൻ ബി ജെ പി അനുകൂല തരംഗം അലയടിക്കുമ്പോഴും പിന്നോക്ക വിഭാഗങ്ങളുടെ ഇടയിൽ സ്വാധീനം ഉറപ്പിക്കുന്നതിന് ലഭിച്ച മികച്ച അവസരം വിനിയോഗിക്കുന്നതിൽ എന്‍ ഡി എ മുന്നണിയുടെ രാഷ്ട്രീയ നീക്കങ്ങൾ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയ്ക്കും ഈ തിരഞ്ഞെടുപ്പു ഫലം സാക്ഷിയാവുന്നു.
പിടി തോമസിൽ നിന്നും പരാജയം രുചിച്ചറിഞ്ഞ ശേഷമാണ് തൊടുപുഴയുടെ വികസന കുതിപ്പിന് പി ജെ ജോസഫ് പോലും മുൻകൈ എടുത്തു തുടങ്ങിയത് എന്നത് ശ്രദ്ദേയമാണ്. മാണി സി കാപ്പൻ മന്ത്രി പദവിയിലേയ്ക്ക് എത്തിയാൽ ഭരണ മുന്നണിയുടെ പ്രതിനിധി എം എല്‍ എ ആകുന്ന പ്രതിഭാസം വരും. തിരഞ്ഞെടുപ്പുകളിലും തുടരുന്നതിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. എങ്കിൽ അത് പാലായുടെ പ്രതാപത്തിലേയ്ക്കുള്ള തിരിച്ചു വരവായിരിക്കും.