/sathyam/media/media_files/2025/05/03/u3yfIeWQYkKZPSGUWjkM.jpg)
ദുബായിലെ അൽ ഖിസൈസിൽ അധികം ഒച്ചപ്പാടുകളും ആരവങ്ങളുമില്ലാതെ ഒരു ചെറുപ്പക്കാരൻ തന്റേതായ ശൈലിയിൽ ആരംഭിച്ച ഒരു സ്ഥാപനത്തെ ഇന്നിപ്പോൾ യുഎഇയിലെ അറിയപ്പെടുന്ന ഒരു നിലയിലേക്ക് എത്തിച്ചതിൽ റിയാസ് കിൽട്ടൻ എന്ന ആ ചെറുപ്പക്കാരന് അഭിമാനിക്കാം.
കച്ചവടത്തെക്കാൾ ഉപരി ജനസേവനത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നേറുന്ന റിയാസ് കിൽട്ടൻ ഇന്നിപ്പോൾ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ എന്ന സംഘടനയുടെ ചെയർമാൻ പദവിയിലേക്കെത്തിയിരിക്കുകയാണ്.
പതിനാറ് വയസ്സിനു താഴെയുള്ള ക്യാൻസർ ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന 'ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ' എന്ന സംഘടനയുടെ ഡയറക്റ്ററായ റിയാസ് ഇന്നിപ്പോൾ ആറോളം സെന്ററുകളിൽ നിന്നായി 3500 കുട്ടികൾക്കുള്ള സഹായങ്ങൾ ചെയ്തുകഴിഞ്ഞു.
തന്റെ പഠനകാലത്ത് ഏറ്റവും നല്ല നേവൽ സ്കൗട്ട് കേഡറ്റിനുള്ള ഭാരത സർക്കാരിന്റെ പരമോന്നത അവാർഡ് അന്നത്തെ രാഷ്‌ട്രപതി ശങ്കർദയാൽ ശർമയിൽ നിന്നും ഡൽഹി രാഷ്ട്രപതി ഭവനിൽ വെച്ച് ഏറ്റുവാങ്ങാനുള്ള ഭാഗ്യവുമുണ്ടായി.
സാക്ഷരത മിഷന് നേതൃത്വം കൊടുത്തതിന്റെ പേരിൽ കേരള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയതിനോടൊപ്പം ആ കാലഘട്ടത്തിൽ തന്നെ കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് പൊന്നാനിയിൽ സൗജന്യ നേത്ര ശസ്ത്രക്രിയ ക്യാമ്പുകൾ സംഘടിപ്പിച്ചതിന് കേരള ഗവർണർ ആയിരുന്ന ബി. രാച്ചയ്യയുടെ കയ്യിൽ നിന്നും റിയാസിന് അവാർഡ് ലഭിച്ചിട്ടുണ്ട്.
അതോടൊപ്പം അയ്യപ്പ സേവാസംഘം മെമ്പർ എന്ന നിലയിൽ ശബരിമല മണ്ഡലകാലത്ത് സന്നിധാനത്തിൽ പല സമയങ്ങളിലായി സേവനമനുഷ്ഠിക്കുവാനുള്ള സുവർണ്ണാവസരവും ലഭിച്ച വ്യക്തിയാണ്.
2008 -ൽ ദേര ഗോൾഡ്‌സൂഖിൽ അൽ മദീന ഗോൾഡ് ബുള്ളിയൻ എന്ന സ്ഥാപനം ആരംഭിച്ചതിന് ശേഷം, ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ യിൽ ഗോൾഡ് മൈനിങ് രംഗത്ത് ഗൾഫ് കൊമോഡിറ്റീസ് എന്ന സ്ഥാപനവും പിന്നീട് ദുബായിൽ അൽബ ഗോൾഡ് ഫാക്ടറിയുമൊക്കെ നടത്തിയെങ്കിലും 2016 -ൽ കച്ചവടത്തിൽ നഷ്ടം സംഭവിക്കുകയും എല്ലാം തകർന്നടിയുകയും ചെയ്തു.
പിന്നീടാണ് തന്റെ പിതാവ് തുടങ്ങിവച്ച പഴയ മേഖലയായ ബിസിനസ് സെറ്റപ്പ് രംഗത്തേക്ക് വീണ്ടും സജീവമാവുകയും കിൽട്ടൺസ് എന്നപേരിലുള്ള ബിസിനസ്സ് സെറ്റപ്പ് തുടങ്ങി ഇപ്പോഴത്തെ ഈ ജൈത്രയാത്ര ആരംഭിക്കുകയും ചെയ്തത്.
ആയിടക്കാണ് മലയാളി സംരംഭകരെ കൂട്ടിച്ചേർത്തുകൊണ്ടുള്ള വാട്സപ്പ് കൂട്ടായ്മ മലബാർ ഗോൾഡ് ഫൈസലിന്റെ നേതൃത്വത്തിൽ ഉണ്ടാവുന്നത്. റിയാസ് കില്ടന്‍ ആ ഗ്രൂപ്പിൽ അംഗമാവുകയും പിന്നീട് ആ കൂട്ടായ്മയെ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ എന്ന പേരിൽ ദുബായിൽ റജിസ്റ്റർ ചെയ്തു ഗവൺമെന്റ് തലത്തിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് റിയാസ് കിൽട്ടൻ ആണ്.
ഈയൊരു അസോസിയേഷനിലേക്ക് ഏറ്റവും കൂടുതൽ മെമ്പർമാരെ തന്‍റെ ബന്ധങ്ങളിൽ നിന്ന് കൂട്ടിച്ചേർത്തതും അദ്ദേഹം തന്നെയായിരുന്നു.
പിന്നീട് ഐപിഎ മലയാളി ബിസിനസുകാരുടെ ഏറ്റവും വലിയ സംഘടന ആവുകയും കേരളത്തിലെ പല ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാകുന്ന കാഴ്ചയാണ് കണ്ടത്.
2018 പ്രളയത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലായി പത്തൊമ്പതോളം വീടുകൾ നിർമ്മിച്ച് നൽകുവാൻ ഐപിഎ മുന്നിട്ടിറങ്ങി. പിന്നീട് കോവിഡ് കാലഘട്ടത്തിലാണ് ഐപിഎ ഏറ്റവും കൂടുതൽ ജനങ്ങളുമായി അടുത്തതും ജനോപകാര പ്രദമായ കാര്യങ്ങൾ ഓടിനടന്ന് ചെയ്തതും.
യുഎഇ യിലെ ഒരുവിധം എല്ലാ ലേബർക്യാമ്പുകളിലും ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിൽ ശ്രദ്ധ കൊടുത്തിരുന്നു. കൂടാതെ യുണൈറ്റഡ് പിആർഒ, കെ എം സി സി, എന്നിവർക്കുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുവാനും സമയം കണ്ടെത്തി.
വയനാട് ദുരന്തത്തിൽ വീടുവെച്ചുകൊടുക്കുവാനുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. കൂടാതെ അവിടത്തെ ജനങ്ങൾക്ക് ദൈനംദിന ജീവിതത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു.
തമിഴിലെ പ്രമുഖ നടൻ വിജയ് സേതുപതിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന റിയാസ്, അദ്ദേഹത്തിന് ഗോൾഡൻ വിസ നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അതുപോലെ ഒട്ടനവധി ബിസിനസ്സ് വ്യക്തിത്വങ്ങൾക്കുള്ള ഗോൾഡൻ വിസയും ശരിയാക്കി കൊടുത്തുവെങ്കിലും അതിന് ഒച്ചപ്പാടും ബഹളവുമൊന്നുമുണ്ടാക്കാതെ നടത്തിക്കൊണ്ടു പോകുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ജനിച്ച റിയാസിന്റെ വലിയുപ്പ യുഎഇയിൽ ചേക്കേറിയത് 1948 ലാണ്. ഇന്ത്യ വിഭജനത്തിനുശേഷം കറാച്ചിയിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്കുള്ള യാത്രയിൽ കടൽ ക്ഷോഭത്തെ തുടർന്ന് ഷാർജയിൽ ഇറങ്ങിയതാണ്.
പിന്നീട് അവിടെ ബിസ്മില്ലാ എന്ന പേരിൽ ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. റിയാസിന്റെ പിതാവ് അബ്ദുൽഖാദർ 13 വയസ്സുള്ളപ്പോഴാണ് ഷാർജയിൽ എത്തിയത്. ആദ്യം റെസ്റ്റോറന്റിൽ ജോലിനോക്കുകയും പിന്നീട് ബ്രിട്ടീഷ് ആർമിയിൽ ചേരുകയും ചെയ്തു.യുഎഇ ഗവൺമെന്റ് ചെലവിൽ ജർമനിയിലും മറ്റു വിദേശരാജ്യങ്ങളിൽ പഠിച്ച അദ്ദേഹം ഓഫീസർ റാങ്കിൽ യുഎഇ ഇന്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്തു.
ദുബായ് ഭരണാധികാരിയും അന്നത്തെ ഡിഫൻസ് മിനിസ്റ്ററുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ വ്യക്തിയാണ് അദ്ദേഹം ഷാർജ കെഎംസിസിയുടെ ആദ്യകാല പ്രസിഡണ്ടായിരുന്നു.
ആരംഭ കാലത്ത് ഒരുപാട് വിമർശനങ്ങളും പ്രതിസന്ധികളും നേരിട്ടുള്ള ഐപിഎ എന്ന പ്രസ്ഥാനം ഇന്ന് ഇന്ന് ലോകത്ത് ഏറ്റവും അറിയപ്പെടുന്ന മലയാളി ബിസിനസുകാരുടെ കൂട്ടായ്മയായി വളര്‍ന്നു.
കഴിഞ്ഞവർഷം ബ്രിട്ടീഷ് പാർലമെന്റിൽ പ്രത്യേക ക്ഷണിതാക്കളായി 60 -ല്‍ അധികം ഐപിഎ അംഗങ്ങൾ പങ്കെടുത്തു. വരിയിൽ കൂട്ടായ്മ ആയി മാറി. ഇന്ന് 270 ഓളം അംഗങ്ങളുള്ള ഈ ബിസിനസ് കൂട്ടായ്മ പരസ്പരം ചെയ്തത് മില്യൺ കണക്കിന്റെ ബിസിനസുകളാണ്.
വരും വർഷങ്ങളിൽ ഐപിഎ വലിയ പദ്ധതികളാണ് പുതിയ ചെയർമാൻ റിയാസ് കിൽട്ടന്റെ നേതൃത്വത്തിൽ പ്ലാൻ ചെയ്തിട്ടുള്ളത്.