#കൊറോണ #കോവിഡ് 19#lockdown #day5
#കൊറോണ കാലത്തെ വിശേഷങ്ങൾ
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻഭാഷതാൻ "
വള്ളത്തോളിന്റെ ,'എന്റെ ഭാഷ '
എന്ന കവിതയിൽ നിന്നും !
വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന കൂട്ട പലായനത്തിന്റെ കാഴ്ചകൾ. മനസിനെ വല്ലാതെ അസ്വാസ്ഥമാകിട്ടുണ്ട്. എന്നും ഏതൊരു മനുഷ്യനും സമാധാനം സ്വഗൃഹവും ബന്ധങ്ങളും തന്നെയാണ്.വ്യക്തമായ സ്വാഭാഷയിൽ സങ്കടങ്ങൾ പറഞ്ഞാൽ അതിനോളം ആശ്വാസം മറ്റൊന്നിൽ നിന്നും കിട്ടില.
.ഇന്നലെ രാത്രി പാതിയുറക്ക ത്തിൽ കണ്ട ഒരു സ്വപ്നത്തിന്റെ ഭയത്തിൽ നിന്നും ഇപ്പോഴും ഞാൻ മോചിതയായിട്ടില്ല... ഏതോ ഒരു യാത്രയിൽ നാലു പാടായും ചിതറി പോയ ഭർത്താവും കുട്ടികളും ഞാനും, ഇരുട്ടിൽ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കുട്ടികളെയും ഭർത്താവിനെയും തിരഞ്ഞു നടക്കുന്ന ഒരു സ്ത്രീ. അത് ഞാൻ തന്നെ ആയിരുന്നു.
ഉടയവരെ നഷ്ടപ്പെട്ടു ഭ്രാന്തിയെ പോലെ തെരുവിൽ അലയുന്ന ഞാൻ. ഏതോ ഒരു കൂട്ടം അറിയാത്ത ആളുകൾ കൊപ്പം ഞാൻ ഗൗരി കുട്ടിയെ കണ്ടെത്തുന്നു. എന്നെ കണ്ട ഭാവം പോലും കാണാതെ അവര്കൊപ്പം യാത്ര ആകുന്ന അവളെ ഇതെന്റെ മകൾ ആണെന്നും പറഞ്ഞു ഞാൻ ബലമായി പിടിച്ചു കൂടെ നടത്തുന്നു. കൂട്ടത്തിൽ നിന്നും ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടു ഗൗരിമോൾ പറയാണ് നമ്മുടെ കുഞ്ചിക് പകരമായി അവളെയും കൂടെ കൂട്ടാം എന്നു.
അവ്യക്തമായ എന്തൊക്കെയോ പിന്നെയും സംഭവിക്കുന്നു.
ഞെട്ടി ഉണർന്ന എന്നെ കാത്തു കളിയാക്കാൻ അച്ഛനും മക്കളും , അവർ കണ്ട ഏതോ സിനിമയിലെ സീനുകൾ പറഞ്ഞു ചിരിക്കുന്നു, അയവിറക്കുന്നു.
" അവൾ ഏതേലും പ്രേതകഥയോ മറ്റോ വായിച്ചിട്ടുണ്ടാകും അല്ലാതെ ഇങ്ങനെ ഒരു സ്വപ്നം കാണാൻ സാധ്യത ഇല്ല "
ഭർത്താവ് അങ്ങനെ വിധി എഴുതി.
വീണ്ടും ഉറക്കം ഇല്ലാത്ത രാത്രി എനിക്ക് മുന്നിൽ നീണ്ടു കിടന്നിരുന്നു. കാലത്തിന്റെ താളം തെറ്റൽ ആണോ... അല്ല മനുഷ്യ ജീവിതങ്ങളുടെ താളം തെറ്റൽ ആണ് സംഭവിക്കുന്നത്.
ഭീതിയും പരിഭ്രാന്തിയും മഹാമാരിയും. നമ്മൾ ഒരുപക്ഷെ ഒരു നൂറ്റാണ്ടിന്റെ ചരിത്രസംഭവത്തിന്റെ ഭാഗമാവുകയാവാം.. അല്ലെ.
ചിന്തകളിൽ പ്രാത്ഥനകൾ മാത്രം.
നല്ല നാളെകൾക്കായുള്ള കാത്തിരിപ്പ്.
ഹണി സുധീർ