കുവൈറ്റ് സിറ്റി: ഫറ അക്ബര്‍ വധക്കേസിലെ പ്രതിക്ക് മറ്റൊരു കേസില്‍ 15 വര്‍ഷത്തെ കഠിന തടവ് വിധിച്ച് കുവൈറ്റ് കോടതി. ഫറ അക്ബര്‍ എന്ന യുവതിയെ കൊലപ്പെടുത്തിയതിന് ജൂലൈ ആറിന് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഇതിനു പുറമേയാണ് 15 വര്‍ഷത്തെ കഠിന തടവും വിധിച്ചത്. ഫറയെ കൊലപ്പെടുത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് ഈ ശിക്ഷ. വധശിക്ഷയ്‌ക്കെതിരെ പ്രതി അപ്പീല്‍ നല്‍കിയിരുന്നു. 15 വര്‍ഷത്തെ കഠിനത്തടവിന് എതിരെയും അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
തട്ടിക്കൊണ്ടുപോകലിന് ഏറ്റവും ഉയർന്ന ശിക്ഷ കോടതി വിധിച്ചുവെന്നും പ്രതിക്ക് 5,000 ദിനാർ പിഴ ചുമത്തിയെന്നും കേസ് സിവിൽ കോടതിയിൽ റഫർ ചെയ്തതായും ഇരയുടെ അഭിഭാഷകൻ പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍, മുന്‍കൂട്ടി തീരുമാനിച്ച കൊലപാതകം, വധഭീഷണി തുടങ്ങിയ കേസുകളാണ് ഫറ അക്ബര്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഫഹദ് സുഭി മുഹമ്മദിനെതിരെ ചുമത്തിയത്.
യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ പ്രതി യുവതിയുടെ കാറില്‍ ഒരു ജിപിഎസ് ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ച് പിന്തുടര്‍ന്നിരുന്നതായും കണ്ടെത്തി.
ഏപ്രില്‍ 20-നാണ് സംഭവം നടന്നത്. ഇയാള്‍ യുവതിയുടെ കാറില്‍ ഇടിച്ച്, യുവതിയെയും, അവരുടെ പെണ്‍മക്കളെയും സബ അല്‍ സലേം പരിസരത്ത് വച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മക്കളുടെ മുമ്പില്‍ വച്ച് യുവതിയുടെ നെഞ്ചില്‍ പലതവണ കുത്തിയ ശേഷം, യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. നേരത്തെ തന്നെ തട്ടിക്കൊണ്ടിപോകാനും, കൊലപ്പെടുത്താനും ശ്രമിച്ചതായി കാണിച്ച് ഇയാള്‍ക്കെതിരെ ഫറാ അക്ബര്‍ രണ്ട് സേുകള്‍ നല്‍കിയിരുന്നു.