കുവൈറ്റ് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണവില താഴ്ന്നപ്പോഴും ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ആളുകള്‍ ഭീതിയിലായിരുന്നു; എന്നാല്‍ ഗള്‍ഫ് ശക്തമായി തിരിച്ചുവന്നു; ഗള്‍ഫിലെ പ്രതിസന്ധി താത്കാലികമെന്ന് എംഎ യൂസഫലി

New Update

publive-image

ദുബായ്: കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്ന് വ്യവസായി എംഎ യൂസഫലി പറഞ്ഞു. പ്രതിസന്ധി തരണം ചെയ്ത് ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ലുലു അടക്കമുള്ള റീട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ട്.

Advertisment

കുവൈത്ത് യുദ്ധാനന്തരം ഗൾഫിൽ എണ്ണവില കുത്തനെ താഴ്ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ആളുകൾ ഭീതിപൂണ്ടിരുന്നു. എന്നാൽ, ഗൾഫ് ശക്തമായി തിരിച്ചുവന്നു. അന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയ ലക്ഷക്കണക്കിന് പേർ വീണ്ടും എത്തി. അതുപോലെ ഇന്നത്തെ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം സൂമിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണ്. നിത്യജീവിതത്തിൽ മനുഷ്യർ ഏറെ കഷ്ടപ്പെടുന്നു. ഏറ്റവുമധികം ജീവിതസൗകര്യങ്ങളുണ്ടെന്ന് നമ്മളെല്ലാം കരുതുന്ന യൂറോപ്പ്–അമേരിക്കൻ രാജ്യങ്ങളിൽ പോലും ബുദ്ധിമുട്ടുകളുണ്ട്. അവരുടെ മെഡിക്കൽ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടുപോയതിനാൽ ലക്ഷത്തിലേറെ പേരാണ് മരിച്ചത്. എന്റെ പരിചയക്കാരും സുഹൃത്തുക്കളും പോലും ഇതിലുൾപ്പെട്ടു.

മനുഷ്യന്റെ കഴിവിനപ്പുറമാണ് ലോകത്ത് സംഭവിക്കുന്നത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കോവിഡിന് പ്രതിവിധി കണ്ടുപിടിക്കുംവരെ മനുഷ്യർ സുരക്ഷിതരല്ലെന്ന് വേണം കരുതാൻ. ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാൻ മനുഷ്യൻ പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment