ബ്രസീലിൽ മരണം ഒരു ലക്ഷം കടന്നു. അവിടെ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. 9 ലക്ഷത്തോളം വരുന്ന അവിടുത്തെ ആദിവാസി സമൂഹങ്ങളിലേക്ക് കോവിഡ് പടരാതിരിക്കാൻ ബ്രസീലിലെ സുപ്രീംകോർട്ട് പ്രത്യേക നിർദ്ദേശങ്ങൾ സർക്കാരിന് നൽകിയിരുന്നെങ്കിലും ആമസോൺ കാടുകളിലേക്കും മഹാമാരി പടർന്നുപിടിച്ചിരിക്കുന്നു. വനവാസികളിൽ പലരിലും പ്രതിരോധ കുത്തിവയ്പുകൾ നടത്തപ്പെട്ടിട്ടില്ല എന്നതാണ് യഥാർത്ഥ വസ്തുത.
22,000 ത്തിലധികം ആദിവാസികൾ അവിടെ കോവിഡ് ബാധിതരാണ്. അവരിൽ 633 പേർ ഇതുവരെ മരണപ്പെട്ടു.ആദിവാസിസമൂഹത്തിൽ കോവിഡ് വലിയതോതിൽ പടരുന്നത് ലോകരാജ്യങ്ങളെല്ലാം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
ലോകമാകെ ഇതുവരെ കോവിഡ് ബാധിക്കപ്പെട്ടവരുടെ എണ്ണം 2 കോടിയോടടുക്കുന്നു. രോഗവിമുക്തർ 1.28 കോടിയാണ്. ലോകത്ത് കഴിഞ്ഞ 20 ദിവസംകൊണ്ടാണ് 50 ലക്ഷം പേർ രോഗബാധിതരായത്.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ലോകത്ത് രോഗബാധിതരായവരിൽ 63 % പേർ അമേരിക്ക,ബ്രസീൽ,ഇന്ത്യ എന്നീ രാജ്യങ്ങ ളിൽ നിന്നുള്ളവരാണ്. ഇതിൽ ഏറ്റവും കൂടുതൽ 24.82 % ഇന്ത്യയിലും 20.64 % അമേരിക്കയിലും 17.64 % ബ്രസീലിലുമാണ്. ഇതിനർത്ഥം ലോകത്ത് വൈറസ് ബാധിതരാകുന്നതിൽ നാലിൽ ഒരാൾ ഇന്ത്യക്കാരൻ എന്നതാണ്.
ലോകത്തുള്ള മറ്റെല്ലാ രാജ്യങ്ങളിലുമായി മൊത്തം കോവിഡ് ബാധിതർ 37 ശതമാനമാണ്.അമേരിക്കയിൽ രോഗവർദ്ധനയിൽ കാര്യമായ കുറവുവന്നപ്പോൾ ഇന്ത്യയിൽ രോഗികളുടെഎണ്ണം ഇപ്പോൾ ദിനംപ്രതി വർദ്ധിക്കുകയാണ്.
കോവിഡ് ബാധിച്ച് ലോകത്തിതുവരെ മരിച്ചത് 7.31 ലക്ഷം ആളുകളാണ്.അമേരിക്കയിൽ 51 ലക്ഷം പേർ സംക്രമിതരാണ്.അവിടെ ഇതുവരെ മരിച്ചത് 1.65 ലക്ഷം ആളുകൾ.യൂറോപ്പിൽ ( ഫ്രാൻസ്,സ്‌പെയിൻ,ഇറ്റലി) വീണ്ടും കോവിഡ് പടരുന്നത് ജനങ്ങളിൽ ഭീതിയുണർത്തുന്നുണ്ട്.ആയിരത്തിലധികം കേസുകൾ ഈ മൂന്നുരാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടു.ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 43,453 ആണ്.