ആവണിപ്പടവുകൾ തോറും നിലാവിന്റെ
കൈപിടിയ്ക്കാറുള്ള വെളുത്തപൂവേ.
കണ്ണിൽ കിനാവിന്റെ കൺമഷിയോ..
നിന്റെ ചുണ്ടിൽ പരിണയ
തേൻകിനിവോ.
ദൂരത്തു നന്തുണിപ്പാട്ടുനീ കേട്ടില്ലേ..
ചാരത്തു ഓണക്കസവൊന്നുലഞ്ഞില്ലേ..
തിരുമുത്തണിക്കുട വർണ്ണച്ചമയമോ..
ഓണവില്ലടിച്ചിന്തിൻ ലാസ്യതാളങ്ങളോ..
ഇന്നുനന്നായ് തെളിഞ്ഞുവോ മുഖദളത്തിൽ.
നിൻ മുഖദളത്തിൽ.
മാനത്തെ താരകൾ പൂക്കളം തീർത്തില്ലേ..
താഴത്തെ ഉത്രാടപ്പൂപ്പൊലി കണ്ടില്ലേ.
പുലിക്കളിക്കോലങ്ങൾ ഒരുക്കുന്ന കുസൃതിയോ.
തിരുവഞ്ചിപ്പാട്ടിലെ കടംകഥയോ.
വായിച്ചെടുത്തൂ ഞാൻ മാനസ സരസ്സിൽനിന്നും.
നിൻ മനസ്സിൽനിന്നും..