ജീവിതയാത്ര (കവിത)

author-image
സത്യം ഡെസ്ക്
New Update
subhadra sivadas poem

 

Advertisment

അമ്മതന്നുദരത്തിലുരുവായ നാളിൽ-
ത്തുടങ്ങിയതാണെന്റെയീ ജന്മയാത്ര
നിഴലിച്ചിടുന്നെന്റെയോർമയിലിന്നുമാ
നിറമാർന്ന ബാല്യത്തിൻ തേൻകിരണം.

ഉപ്പുകൂട്ടിത്തിന്ന പച്ചമാങ്ങാരുചി-
യിന്നുമൂറീടുന്നെന്റെ നാവിലായി 
പ്ലാവിൻചുവട്ടിൽ കുടിലൊന്നു കെട്ടി-
യൊരുക്കി,യന്നേറെ കറിക്കൂട്ടുകൾ. 

നാമജപങ്ങളാൽ,നിറവേകിയന്തിക്ക്
കൂട്ടായിട്ടുണ്ടായിരുന്നു മുത്തശ്ശി
സ്നേഹനിധികളായന്നുണ്ടായിരുന്നേറെ-
പ്പേർ, ജീവിതത്തോണി തുഴഞ്ഞിടുവാൻ.

കനവുകൾ പൂക്കുന്ന കൗമാരവും താണ്ടി,
വേഗമിങ്ങെത്തിയാ, യൗവനവും
ചാരവുംമൂടിക്കിടപ്പാണതിപ്പളും
പൂക്കാത്ത സ്വപ്‌നത്തിൻനിഴൽപ്പാടുകൾ.

മൂടുപടംചാർത്തുംയാഥാസ്ഥിതികത്വത്തിൽ
നീറുന്ന ഹൃത്തിനെയാരറിയാൻ!
നിറമേകി, ദാമ്പത്യവല്ലിയിൽ പൂത്തൊരാ
കൊച്ചുസുമങ്ങളെൻ മനതാരിലായ്.

ജീവിതമാകുന്നൊരാഴക്കടലിനെ-
യറിയാൻകഴിഞ്ഞില്ലയന്നൊട്ടുമേ
കരകയറീടുവാനാവില്ലൊരിക്കലും
കാണാച്ചുഴികളിൽപ്പെട്ടുപോയാൽ.

ബാക്കിയായെന്നിലാ നെടുവീർപ്പതുമാത്രം
സ്വപ്‌നങ്ങൾ കൈവിട്ടുപോയനാളിൽ
നീറുംനെരിപ്പോടുപോലെരിഞ്ഞീടിലും
നാടകമാടണം മറ്റുള്ളോർക്കായി, നാം.

നേർക്കാഴ്ചയെന്നതിനപ്പുറമെത്രയോ
കാണാപ്പുറമുണ്ടീ, ജീവിതത്തിൽ
അറിഞ്ഞന്നു ജീവിതപാഠങ്ങളെത്രയോ!
കൂപമണ്ഡൂകങ്ങളാവാതിരിക്കുക.

തുഴയില്ലാതൊഴുകുന്നൊരാ വഞ്ചിപോലെ
തുടരുകയാണിന്നുമെൻ ജീവപ്രയാണം
തേടുകയാണിന്നൊരാ സ്നേഹത്തുരുത്തു,
ഞാ,നെന്നിലെരിയുന്ന തീയണച്ചീടുവാൻ.

-സുഭദ്ര ശിവദാസ്

Advertisment