/sathyam/media/media_files/2025/10/14/divakaran-vishnumangalam-2025-10-14-18-41-33.jpg)
തൊടുപുഴ: ഇടുക്കി തൊടുപുഴ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ ജയ് ഹിന്ദ് സാഹിത്യ പുരസ്കാരത്തിന് കവി ദിവാകരൻ വിഷ്ണുമംഗലം അർഹനായി.
15000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ചോറ്റുപാഠം എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്. കാസർകോട് സ്വദേശിയായ ദിവാകരൻ്റെ 12 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി.ടി.കുമാരൻ സ്മാരക പുരസ്കാരം, മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ എന്റോവ്മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ്, എൻ.വി.കൃഷ്ണവാരിയർ പുരസ്ക്കാരം, അബുദാബി ശക്തി അവാർഡ്, മൂലൂർ അവാർഡ്, തിരുനല്ലൂർ പുരസ്ക്കാരം, വയലാർ കവിതാ പുരസ്‌ക്കാരം, വെണ്മണി അവാർഡ്, മാധവിക്കുട്ടി പുരസ്ക്കാരം, മഹാകവി.പി. കവിതാ പുരസ്കാരം തുടങ്ങി കവിതയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
2010 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോഹട്ടിയിൽ നടന്ന ദേശീയ കവി സമ്മേളനത്തിൽ ദിവാകരൻ വിഷ്ണുമംഗലം മലയാള കവിതയെ പ്രതിനിധീകരിച്ചു.
2024 ൽ പ്രസിദ്ധീകരിച്ച് പരിഗണനയ്ക്കു വന്ന നൂറോളം കവിതാ സമാഹാരങ്ങളിൽ നിന്നും കവികളായ പി രാമൻ, എം ആർ രേണുകുമാർ, നിരൂപകൻ ഡോ എൻ. അജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. 19ന് വൈകിട്ട് അഞ്ചിന് തൊടുപുഴ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ കവി വീരാൻകുട്ടി പുരസ്കാരം സമ്മാനിക്കും