ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

New Update
fedaral bank sahithya
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2024  നവംബർ ഒന്നിനും 2025 ഒക്ടോബർ മുപ്പത്തൊന്നിനുമിടയിൽ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലീക കൃതിയാണ് പുരസ്‌കാരത്തിന് അർഹമാവുന്നത്.
Advertisment
ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രസാധകർക്കൊപ്പം വായനക്കാർക്കും പുസ്തകങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള  Federal Bank Literary Award എന്ന ലിങ്കിലൂടെയാണ് വായനക്കാർ പുസ്തകങ്ങൾ നിർദ്ദേശിക്കേണ്ടത്. ഒരാൾക്ക് മൂന്നു പുസ്തകങ്ങൾ വരെ നിർദ്ദേശിക്കാവുന്നതാണ്.
"മലയാളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനു തുടർച്ച നൽകിയും  സംവാദങ്ങൾക്ക് ഇടംനൽകിയും  ഭാഷയുടെ തനിമയെ സംരക്ഷിക്കുന്ന എഴുത്തുകാരോടുള്ള ഫെഡറൽ ബാങ്കിന്റെ ആദരവാണ് ബാങ്ക് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം. വാക്കുകളുടെ കരുത്തിനുള്ള ഒരു സമർപ്പണം കൂടിയാണിത്." ബാങ്കിന്റെ ചീഫ് മാർക്കറ്റിങ് ഓഫീസറായ എം വി എസ് മൂർത്തി പറഞ്ഞു.
വായനക്കാരും പ്രസാധകരും നിർദ്ദേശിച്ച പുസ്തകങ്ങളിൽ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടിക വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തി പുരസ്‌കാരത്തിന് അർഹമാവുന്ന പുസ്തകം തെരഞ്ഞെടുക്കും.
കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025  ന്റെ വേദിയിൽ വച്ചായിരിക്കും പുരസ്കാരം സമ്മാനിക്കുക.
കെ വേണുവിന്റെ ആത്മകഥയായ ഒരന്വേഷണത്തിന്റെ കഥ, സാറാ ജോസഫ് എഴുതിയ കറ, ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛൻ എന്നീ കൃതികളാണ് കഴിഞ്ഞ വർഷങ്ങളിൽ  ഫെഡറൽ ബാങ്ക് സാഹിത്യപുരസ്കാരത്തിന് അർഹമായത്.
പുസ്തകങ്ങൾ നിർദ്ദേശിക്കാനുള്ള അവസാന തീയതി നവംബർ 15.
Advertisment