മഴയുടെ ചിലമ്പൊലി കുളിരേകുമകതാരിൽ
മാനവർ കെട്ടിപ്പടുത്തോരു സ്വപ്നമേ
കാലവർഷപ്പെയ്ത്തു കണ്ടോർ
മണ്ണിനെ സ്നേഹിച്ച മക്കളവർ
വയൽവരമ്പൊന്നിൽ നെയ്തെടുക്കും
അവനവനന്നത്തിൻ കുപ്പായങ്ങൾ
ഉഴുതു മറിച്ചു വിത്തെറിഞ്ഞു
മുളപൊട്ടി ഞാറിൻ ചന്തം വിരിയേ
ആധിയിൽ അരികിലൊരമ്മയെപ്പോൽ
പരിപാലിച്ചെത്രയോ നാളുകൾ നീക്കി
കൊയ്തെടുക്കും കതിരിലും കണ്ണുനീരല്ലയോ
വിയർപ്പിൻ ഉപ്പുരസം കലർന്നു
നെൽമണിയാ മണ്ണിൽ പറ്റിക്കിടക്കുന്നു
ചേറുമണക്കുന്ന ജീവിതപ്പാതയിൽ
പലതല്ലോ മണ്ണിൽ വിളയിച്ചവർ
കരുതലാം കരതലം കണ്ടില്ലയെന്നും
കരയുന്ന കണ്ണീരുണങ്ങിയില്ല
അർഹതയ്ക്കംഗീകാരമില്ലാതെ
അനുഭവ സമ്പന്ന കർഷകരും
കിളികൾപ്പറക്കുന്ന കൃഷിഭൂമിയൊന്നിൽ
കാഴ്ച്ചക്കാരെത്തുമീ കാലത്തിലും
പകലന്തി വയലിൽ വീണുടഞ്ഞ
പരിഭവ ചിത്തങ്ങൾ പരിഗണിക്കാതെ
മണ്ണറിഞ്ഞവർ മനുഷ്യനാണ്
ഭൂമിയിൽ സ്വർഗ്ഗം പണിയുന്നോരവർ
വിതയും വിളയും വീതിച്ചെടുക്കാതെ
ആ കണ്ണുനീരൊരുമാത്ര തുടച്ചീടുക
പൊന്നു വിളയുന്ന പാടങ്ങളിൽ
കർഷകർ കഥകൾ പറഞ്ഞിടട്ടെ
മണ്ണറിഞ്ഞീടുക വിണ്ണറിഞ്ഞീടുക
മണ്ണിന്റെ മക്കൾ തൻ നേരറിഞ്ഞീടുക..
- ശ്രീജ ഗോപാൽ ശ്രീകൃഷ്ണപുരം