കോട്ടയം: മലയാളികളുടെ ഓണം പിണറായി സർക്കാർ കുളമാക്കിയതായി ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. ഇത്തവണ കേരളീയർ ഓണം ആഘോഷിക്കേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതുപോലെ ജനങ്ങൾ കഷ്ടപ്പാടിലായ മറ്റൊരു ഓണക്കാലം ഉണ്ടായിട്ടില്ലെന്നും കോട്ടയം മണർക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാരും കച്ചവടക്കാരും വലിയ പ്രതിസന്ധിയിലാണ്. മാസാവസാനമാണ് ഓണം വരുന്നതെങ്കിൽ അഡ്വാൻസായി ശമ്പളവും പെൻഷനും കൊടുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ആർക്കും ശമ്പളവും പെൻഷനും കൊടുത്തില്ല. കിറ്റ് വിതരണം അവതാളത്തിലാകാൻ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. ആകെ ആറുലക്ഷം പേർക്ക് മാത്രം കൊടുക്കുന്ന കിറ്റ് ഉത്രാട ദിവസം വിതരണം ചെയ്യാൻ ശ്രമിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്തത്.
പാവപ്പെട്ടവർക്ക് ഓണത്തിന് കിറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ അഴിമതിയും ധൂർത്തുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം. വിലക്കയറ്റം നേരിടാനുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സാധാരണക്കാരുടെ ആശ്രയമാവേണ്ട പൊതുവിതരണ കേന്ദ്രങ്ങൾ കേരളത്തിൽ അട്ടിമറിക്കപ്പെട്ടു. സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ സാധനങ്ങളില്ലാത്ത അവസ്ഥയാണുള്ളത്. എന്നാൽ എല്ലാ ഭദ്രമാണെന്നാണ് മന്ത്രി പറയുന്നത്. മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കാണം വിറ്റും ഓണം ഉണ്ടിരുന്ന മലയാളിക്ക് ഇന്ന് ഓണമുണ്ണാനുള്ള സാഹചര്യമാണ് പിണറായി സർക്കാർ നിഷേധിച്ചത്.
അയ്യങ്കാളി ജയന്തി ആഘേഷിക്കാനുള്ള അർഹത സംസ്ഥാന സർക്കാരിനില്ല. അദ്ദേഹത്തെ അപമാനിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവർക്ക് സർക്കാർ സംരക്ഷണം ഒരുക്കുകയാണ്. ബിജെപിയും പട്ടികജാതി മോർച്ചയും പ്രതികൾക്കെതിരെ കേസ് കൊടുത്തിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നത് കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. അയങ്കാളിയെ അപമാനിച്ചവർക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. അല്ലാത്ത പക്ഷം ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും പി.സുധീർ പറഞ്ഞു.