ഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളില്‍ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിര്‍ദേശിച്ചു. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം.
ഗ്യാന്‍വ്യാപി പള്ളി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വാരണാസിയിലെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് എഎസ്‌ഐ സ്ഥിരീകരിച്ചെന്നും പള്ളി ക്ഷേത്രത്തിനായി ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് വിഎച്ച്പി പറഞ്ഞിരുന്നു. മനോഹരമായ ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് പള്ളി നിര്‍മിച്ചതെന്ന് എഎസ്‌ഐ പുറത്തുവിട്ട തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പള്ളിയില്‍ ക്ഷേത്ര ഘടനയുള്ള, പ്രത്യേകിച്ച് പടിഞ്ഞാറന്‍ മതില്‍, ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിക്കുന്ന ഭാഗമാണെന്നും തൂണുകളും പൈലസ്റ്ററുകളും ഉള്‍പ്പെടെ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പരിഷ്‌കരിച്ചതാണെന്നും റിപ്പോര്‍ട്ട് തെളിയിക്കുന്നു. വസുഖാനക്ക് ശിവലിംഗത്തിന്റെ ആകൃതിയാണെന്നത് അത് പള്ളിയല്ലെന്ന് തെളിയിക്കുന്നു. ജനാര്‍ദ്ദന, രുദ്ര, ഉമേശ്വര തുടങ്ങിയ പേരുകള്‍ ഈ നിര്‍മിതിയില്‍ നിന്ന് കണ്ടെത്തിയ ലിഖിതങ്ങളില്‍ നിന്ന് ഇത് ക്ഷേത്രമാണെന്നതിന്റെ തെളിവാണെന്നും അലോക് വര്‍മ അവകാശപ്പെട്ടു.
1947 ഓഗസ്റ്റ് 15 ന് ആരാധനാലയത്തിന്റെ മതപരമായ ആചാരം നിലനിന്നിരുന്നുവെന്നും ഇതൊരു ഹിന്ദു ക്ഷേത്രമാണെന്നും എഎസ്‌ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നു, അലോക് കുമാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം, നിര്‍മിതി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു. വസുഖാന പ്രദേശത്ത് കണ്ടെത്തിയ ശിവലിംഗത്തിന് സേവാപൂജ അര്‍പ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും വിഎച്ച്പി അധ്യക്ഷന്‍ പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദ് മാന്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും കാശി വിശ്വനാഥന്റെ യഥാര്‍ത്ഥ സ്ഥലം ഹിന്ദു സൊസൈറ്റിക്ക് കൈമാറാനും അദ്ദേഹം ഇന്റസാമിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഭാരതത്തിലെ രണ്ട് പ്രമുഖ സമൂഹങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദപരമായ ബന്ധം സ്ഥാപിക്കുന്നതുള്ള സുപ്രധാന ചുവടുവയ്പായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള എഎസ്‌ഐ സര്‍വേ റിപ്പോര്‍ട്ട് പരസ്യമാക്കിയതിന് പിന്നാലെയാണ് വിഎച്ച്പി രംഗത്തെത്തിയത്. മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹിന്ദു വ്യവഹാരക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു.