ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ വധത്തില്‍ അന്വേഷണത്തിന് മുമ്പ് തന്നെ ഇന്ത്യയെ കുറ്റവാളിയാക്കിയെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ

ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് നിജ്ജാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന ആരോപണം ട്രൂഡോ പാര്‍ലമെന്റില്‍ ഉന്നയിച്ചു.

New Update
sanjay kumar varma modi.jpg

 ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ വധത്തില്‍ അന്വേഷണത്തിന് മുമ്പ് തന്നെ ഇന്ത്യയെ കുറ്റവാളിയാക്കിയെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ. നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ പുറത്തുവിടണമെന്നും അദ്ദേഹം കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. 

Advertisment

'അതില്‍ രണ്ട് പോയിന്റുകള്‍ ഉണ്ട്. ഒന്ന്, അന്വേഷണം അവസാനിക്കാതെ തന്നെ ഇന്ത്യ കുറ്റക്കാരനാക്കപ്പെട്ടു. അതാണോ നിയമവാഴ്ച? ഇന്ത്യയോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് കുറ്റവാളിയാക്കിയെന്ന് പറഞ്ഞത്. സാധാരണ ക്രിമിനല്‍ പദാവലി നോക്കുകയാണെങ്കില്‍, ആരെങ്കിലും സഹകരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അതിനര്‍ത്ഥം നിങ്ങള്‍ ഇതിനകം കുറ്റക്കാരനാക്കപ്പെട്ടു എന്നാണ്. നന്നായി സഹകരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്നും ഇതിലൂടെ ഉദ്ദേശിക്കുന്നു', അദ്ദേഹം പറഞ്ഞു. കാനഡയിലെ സിടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വര്‍മ്മ ഇക്കാര്യം പറഞ്ഞത്.

'അതിനാല്‍, ഞങ്ങള്‍ അത് വളരെ വ്യത്യസ്തമായാണ് വ്യാഖ്യാനിച്ചത്. പക്ഷേ, വളരെ വ്യക്തവും പ്രസക്തവുമായ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ എപ്പോഴും പറയുകയും ആശയവിനിമയം നടത്തുകയും ചെയ്യും.', ഇന്ത്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് നിജ്ജാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന ആരോപണം ട്രൂഡോ പാര്‍ലമെന്റില്‍ ഉന്നയിച്ചു. എന്നാല്‍ ഇത് ഇതുവരെ തെളിയിക്കാന്‍ കാനഡയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ ആരോപണങ്ങളെ അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളയുകയും ചെയ്തു. 

കാനഡയുടെ നടപടികള്‍ക്ക് മറുപടിയായി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പുറത്താക്കല്‍, നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കല്‍ , യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി പ്രതികാര നടപടികള്‍ ഇന്ത്യ സ്വീകരിച്ചു. സെപ്റ്റംബറില്‍ കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് ഇതില്‍ ഏറ്റലും സുപ്രധാന നടപടി. 

ഇതിനിടെ കഴിഞ്ഞ ദിവസം കനേഡിയന്‍മാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. കനേഡിയന്‍ പൗരന്മാര്‍ക്ക് ചില വിഭാഗത്തിലുള്ള വിസ സേവനങ്ങള്‍ പുതുക്കാന്‍ അനുവദിച്ച തീരുമാനത്തിന് പിന്നാലെയാണിത്. ഒരു മാസത്തെ വിലക്കിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യയുടെ തീരുമാനത്തെ 'കനേഡിയന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത' എന്ന് വിശേഷിപ്പിച്ചാണ് ഒട്ടാവ സ്വാഗതം ചെയ്തത്. പുതിയ സാഹചര്യം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കുമെന്ന സൂചനകള്‍ നല്‍കുന്നു. 

 

hardeep singh nijjar Justin Trudeau modi
Advertisment