/sathyam/media/media_files/0IAYYdanewj5Xl865KGE.jpg)
ചെന്നൈ: ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു.
അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.
150ല്പരം സിനിമകളില്‍ വേഷമിട്ട് തമിഴകത്തിന്റെ പ്രിയ താരമായിരിക്കെയാണ് വിജയകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2005 സെപ്റ്റംബര്‍ 14ന് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. വിരുദാചലം, ഋഷിവന്ദ്യം മണ്ഡങ്ങളെ പ്രതിനിധീകരിച്ച് രണ്ടു തവണ എംഎല്‍എയായിരുന്നു. 2011 മുതല്‍ 2016 വരെ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷനേതാവായി.