മങ്കര:ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ട് ജനകീയ മാതൃകകൾ സൃഷ്ടിച്ച ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യ വിപ്ലവം ചരിത്രത്താളുകളിലേക്ക്. ഞായറാഴ്ച മങ്കരയിൽ 28 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം 64 പേർക്ക് വീതിച്ചു നൽകും.
ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയുടെ നേതൃത്വത്തിൽ മങ്കര ചികിത്സാ സഹായ നിധിയുടെ സഹകരണത്തോടെ സമാഹരിച്ച 28 ലക്ഷം രൂപയിൽ, ഭരതനെന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വൃക്ക മാറ്റി വെക്കലിനും തുടർ ചികിത്സയ്ക്കും ആവശ്യമായ പണം മാറ്റിവച്ച് ബാക്കി തുകയാണ് 63 പേർക്കായി വീതിച്ചു നൽകുന്നതെന്ന് ദയ ചെയർമാൻ ഇ.ബി രമേഷ് അറിയിച്ചു.
ഇതിൽ 42 പേർ മങ്കര ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നും, ബാക്കിയുള്ളവർ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രോഗികളാണ്. ലഭിച്ച അപേക്ഷകൾ മുഴുവൻ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിനിധികൾ അവരുടെ വീടുകളിൽ പോയി സൂക്ഷ്മ പരിശോധന നടത്തി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഗുണഭോക്താവിനേയും തിരഞ്ഞെടുത്തിരിക്കുന്നത്.
20000/- രൂപ വീതമാണ് ഓരോരുത്തർക്കും നൽകുക. ഞായറാഴ്ച കാലത്ത് 10 ന് മങ്കര പ്രിയദർശിനി ഓഡിറ്റോറിയത്തിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്ന ചടങ്ങിൽ ധന സഹായ വിതരണം നടത്തും. മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, ദയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ, കൺവീനർമാർ, കോർഡിനേറ്റർമാർ ബൂത്തു ക്യാപ്റ്റന്മാർ, വൈസ് ക്യാപ്റ്റന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.