/sathyam/media/post_attachments/Mv3qMxiJhXFei29vhlGe.jpg)
ഡൽഹി: ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനെ ലഹരി കേസിൽ കുടുക്കുന്നത് ഒഴിവാക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടന്ന ആരോപണം നേരിടുന്ന മുൻ എൻസിബി മുംബൈ മേധാവി സമീർ വാങ്കഡെയ്ക്കും മറ്റ് നാലുപേർക്കും എതിരെ സിബിഐ സമർപ്പിച്ച എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കി ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടാൻ സമീർ വാങ്കഡെ ശ്രമിച്ചതായി എഫ്ഐആറിൽ പറയുന്നു.
സമീർ കേസിലെ സാക്ഷി കെ.പി.ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തി. ഷാരൂഖിനോട് 25 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ചർച്ചയിൽ 18 കോടിക്ക് ധാരണയാകുകയും ആദ്യ ഗഡുവായി 50ലക്ഷം കൈപ്പറ്റിയെന്നും എഫ്ഐആർ. സമീർ വങ്കഡെയെ കൂടാതെ എൻസിബി മുൻ എസ്.പി വിശ്വ വിജയ് സിങ്, എൻസിബിയുടെ ഇൻറെലിജൻസ് ഓഫീസർ ആശിഷ് രജ്ഞൻ , കെ.പി.ഗോസാവി, സാൻവിൽ ഡിസൂസ എന്നിവർക്ക് എതിരായ എഫ്ഐആറാണ് സമർപ്പിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ 29 ഇടങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. കൈക്കൂലിയുടെ മുൻകൂർ തുകയായ 50 ലക്ഷം വാങ്കഡെയും കൂട്ടാളികളും കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
2021 ഒക്ടോബർ 2- ന് ഗോവയിലുള്ള ആഡംബര കപ്പലിൽ വങ്കഡെയും സംഘവും റെയ്ഡ് നടത്തിയപ്പോള് ലഹരിയുമായി പിടിയിലായവരുടെ കൂട്ടത്തിൽ ആര്യനും ഉണ്ടായിരുന്നത് മുതലെടുത്താണ് കൈക്കൂലി ആവശ്യപ്പെട്ടത്. അന്വേഷണത്തിലെ വീഴ്ച ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ആര്യനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു