പാലക്കാട്: ഭക്ഷണകാര്യത്തിൽ നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കർക്കടക മാസത്തിലാണ് കലിതുള്ളുന്ന കാലവര്‍ഷം ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും രൂപത്തിൽ കടന്നുവരിക. കര്‍ക്കിടകത്തിലെ വറുതികള്‍ പാവപ്പെട്ട കുടുംബങ്ങളിലുണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതായിരിക്കില്ല.
തുള്ളിക്കൊരുകുടം ഇടമുറിയാതെ മഴ പെയ്യുന്ന കർക്കടകത്തിൽ മലയോര ജനത എങ്ങനെയാണ് ജീവിക്കുക? ഇതിന് ആശ്വാസം പകരുകയാണ് മരുതുംകാട് എൽ.പി സ്‌കൂളിലെ പ്രധാന അധ്യാപിക ആനന്ദവല്ലി ടീച്ചർ. അരിയും സാധനങ്ങളും നൽകി തന്റെ ശിഷ്യരെ ഹൃദയത്തോട് ചേർത്തു പിടിച്ചു ഈ അധ്യാപിക.
സ്‌കൂളിലെ ഒന്നു രണ്ട് നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് അരിയും പലവ്യജ്ഞനങ്ങളും അടങ്ങുന്ന ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ പക്ഷഭേദം എന്നൊരു വാക്ക് ഈ അധ്യാപികയുടെ നിഘണ്ടുവിൽ ഇല്ലാത്തതിനാൽ മലയോര മേഖലയിലെ സ്‌കൂൾ ആയത് കൊണ്ട് മുഴുവൻ കുട്ടികൾക്കും അരിയും സാധനങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്യുകയായിരുന്നു.
മറ്റുള്ളവരുടെ വേദനയെ ശമിപ്പിക്കാനുള്ള മനസ്സലിവ് മുമ്പും ഈ ടീച്ചർ കാണിക്കുകയുണ്ടായിട്ടുണ്ട്. ക്ലാസ്സ് മുറിക്കകത്തും പുറത്തും വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലും ശക്തിയേറുന്ന പ്രതിഫലനങ്ങളാണ് ഇവിടുത്തെ അധ്യാപകർ ചെലുത്തുന്നത്. ഒരു ടീച്ചറായിരിക്കുക എന്നത് തീർച്ചയായും എളുപ്പമുള്ള സംഗതിയല്ല. അതിൽ വളരെയധികം ആത്മത്യാഗം ഉൾപ്പെട്ടിരിക്കുന്നു എന്ന് ഇത്തരം ചില അധ്യാപകരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
കരിമ്പ കൃഷി ഭവന്റെ സഹായത്തോടെ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകളും നൽകി. ഭക്ഷ്യധാന്യ കിറ്റ് വിതരണവും പിടിഎ യോഗവും പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബിപിഒ മുഹമ്മദാലി ബോധവൽക്കരണ ക്ലാസെടുത്തു. തങ്കച്ചൻ മാത്യൂസ്, ജയലക്ഷ്മി, സുനന്ദ,അശ്വിനി,സുമി തുടങ്ങിയവർ സംസാരിച്ചു.