കോവിഡ് പ്രതിരോധം വളരെ ഫലപ്രദമായി നടത്തി വിജയിച്ച രാജ്യമാണ് യുഎഇ ഇക്കഴിഞ്ഞ ജൂൺ 20 വരെ രാജ്യത്ത് 44,533 പേർ രോഗബാധിതരായിരുന്നതിൽ 30,996 പേരാണ് (69.6 %) ഇതുവരെ രോഗമുക്തരായി രിക്കുന്നത് . ആകെ മരണം റിപ്പോർട്ട് ചെയ്തത് 301.ദിനംപ്രതിയുള്ള കോവിഡ് സംക്രമണത്തിന്റെ തോതും 12.36 % എന്ന നിലയിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദുബായിലെ കോവിഡ് രോഗ റിക്കവറി റേറ്റ് വളരെ ഉയർന്ന നിലയിലാണ്.
ദുബായിൽ ഷോപ്പിംഗ് മാളുകളും കടകളും ചില നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. രാജ്യമൊട്ടാകെ മാസ്ക്ക് അനിവാര്യമാക്കിയിരിക്കുന്നു. മാസ്ക്ക് ധരിക്കാത്തവർക്ക് 3000 ദിർഹമാണ് ( ഏകദേശം 60000 രൂപ) പിഴ.
ഷോപ്പിംഗ് മാളുകളും കടകളും 30 % കപ്പാസിറ്റിയോടെ തുറക്കാനനുവദിച്ചത് ഇപ്പോൾ പൂർണ്ണ തോതിൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്.ജിം,റെസ്റ്റോറന്റ്,സലൂൺ,കൂടാതെ ടൂറിസ്റ്റുകൾക്കുള്ള ഗ്രീൻ പ്ലാനറ്റ്,ദുബായ് അക്ക്വാറിയം,വാട്ടർ പാർക്ക് എന്നിവയും തുറന്നുകഴിഞ്ഞു.
സ്‌കൂളുകളും യൂണിവേഴ്സിറ്റികളും സെപറ്റംബർ അവസാനം വരെ തുറക്കുകയില്ല.അതിനാൽ വിദ്യാർത്ഥി കൾക്കായി ഈ - ലേണിംഗ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. അധികൃതരുടെ അനുമതി ലഭിച്ചാലുടൻ ദുബായ് ഇന്റർനാഷണൽ എയർ പോർട്ട് തുറക്കാനും സജ്ജമായിരിക്കുകയാണ്.
ബസ്സുകളിലും മെട്രോയിലും സാമൂഹ അകലം പാലിക്കലും സാനിറ്റയ്‌സറും നിർബന്ധമാക്കിയിട്ടുണ്ട്. 2020 ഒക്ടോബറിൽ തുടങ്ങാനിരുന്ന ദുബായ് വേൾഡ് എക്സ്‌പോ 2021 ലേക്ക് മാറ്റിയിരിക്കുകയാണ്.കാര്യങ്ങൾ കൃത്യതയോടെ നീങ്ങിയാൽ ദുബായ് ഏതാനും മാസങ്ങൾക്കുള്ളിൽ പഴയ സ്ഥിതിയിലേക്ക് മടങ്ങുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.