/sathyam/media/media_files/30H9ofJhheyChHvtaltq.jpg)
തിരുവനന്തപുരം: ഉയിർപ്പിന്റെ സന്ദേശം പകർന്നുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഈസ്റ്ററാഘോഷങ്ങളുടെ ഭാഗമായി പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശ്രുശ്രൂഷകളും നടന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഉയിർപ്പ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. കേരളത്തിലെ വിവിധ ദേവാലയങ്ങളിലും ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടന്നു.
സമാധാനമാണ് ഈസ്റ്റര്‍ ദിനത്തിൽ നൽകാനുള്ള ഏറ്റവും വലിയ സന്ദേശമെന്ന് തന്റെ ഈസ്റ്റർ ദിന പ്രസംഗത്തിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.ഈസ്റ്റർ ദിനത്തിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും ഇന്ന് പുലർച്ചെ വരെ തുടർന്നു.
കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്‍റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദൈവാലയത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഈസ്റ്റർ ദിന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഉയിർപ്പ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പട്ടം സെന്റ് മേരിസ് പള്ളിയിൽ കർദിനാൾ ക്ലിമിസ് ബാവ നേതൃത്വം നൽകി. ഈസ്റ്റർ ദിന ചടങ്ങുകളിലും വിശുദ്ധ കുർബാനകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.