നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരു ഉപഭോക്തൃ സംസ്ഥാനമാണ് നമ്മുടേത് എന്നതാണ് അതിന് പ്രധാന കാരണം.
ഒരോ മേഖലയിലും വില കൂടുമ്പോൾ അത് മൊത്തത്തിലാണ് പ്രതിഫലിക്കുക. ഇപ്പോൾ തന്നെ വൈദ്യുതി നിരക്ക് കെഎസ്ഇബി കൂട്ടിക്കഴിഞ്ഞു.
യൂണിറ്റ് 16 പൈസ വീതമാണ് വർധിപ്പിച്ചത്. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ് എന്നതുകൊണ്ടു തന്നെ ഇത് സാധാരണക്കാരുടെ ജീവിതഭാരം ഇരട്ടിയാക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഇതിന് പുറമെയാണിപ്പോൾ പൊതുജനം ഏറെ ആശ്രയിക്കുന്ന സപ്ലൈകോയും ആവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചത്.
ഏറ്റവും കൂടുതൽ ആളുകൾ സാധനങ്ങൾ വാങ്ങുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം തുടങ്ങാനിരിക്കെയാണ് ആവശ്യ സാധനങ്ങളുടെ വില സപ്ലൈകോ വീണ്ടും കൂട്ടിയത്.
കഴിഞ്ഞ ഓണക്കാലത്തും സമനമായ സാഹചര്യമായിരുന്നു. ഏറ്റവും കൂടുതൽ വിറ്റുവരവ് ലഭിക്കുന്ന ഉത്സവ ചന്ത തുടങ്ങുന്നതിന് മുമ്പ് വില കൂട്ടുന്ന നയം സപ്ലൈകോ ശീലമാക്കി എന്നു വേണം കരുതാൻ.
ക്രിസ്തുമസ് ചന്ത തുടങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണയ്ക്ക് 20 രൂപയും പച്ചരി, ജയ അരി, വൻപയർ എന്നിവയ്ക്കുമാണ് വില കൂട്ടിയത്.
മുമ്പ് ഓണ ചന്ത തുടങ്ങിയപ്പോഴും അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചത് വലിയ പ്രതിസന്ധിയാണ് ജനങ്ങൾക്ക് സൃഷ്ടിച്ചത്.
ഈ മാസം 21 മുതലാണ് ക്രിസ്മസ് ചന്ത തുടങ്ങുക. വിപണിവിലയ്ക്കനുസരിച്ച് വില കൂട്ടിയതെന്നാണ് ഇക്കാര്യത്തിലുള്ള സപ്ലൈകോയുടെ വിശദീകരണം.
പല ഔട്‍ലെറ്റുകളിലും സബ്സിഡി ഇനങ്ങളടക്കം കിട്ടാനില്ല എന്നിരിക്കെ ഉള്ളതിന് വിലകൂടി വർദ്ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ആവും ഇടയാക്കുക.
ഇതിനിടയിൽ തമിഴ്നാട്ടിലും മറ്റും വീശിയടിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് വലിയ കൃഷിനാമാണ് അവിടങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്.
തമിഴ്നാട്ടിലെ 14 ജില്ലകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. 2.11 ലക്ഷം ഹെക്ടർ കൃഷി ഭൂമിയെയും ചുഴലിക്കാറ്റ് ബാധിച്ചു
അതിൻ്റെ പ്രത്യാഘാതവും പച്ചക്കറി അടക്കമുള്ളവയുടെ വിലയിലും ഇനി പ്രതിഫലിക്കും. ഇപ്പോൾതന്നെ പല സാധനങ്ങളുടെയും വില കൂടിക്കഴിഞ്ഞു.
വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രിയും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട് എങ്കിലും അത് എങ്ങനെയെന്ന് മാത്രം പറയുന്നില്ല.
മറിച്ച് വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്ന പതിവ് പരാതിയാണ് ഉന്നയിക്കുന്നത്.
രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം നിയന്ത്രണാതീതമായി കുതിക്കുന്നതാണ് കേരളത്തിനും വൻ തിരിച്ചടിയാവുന്നത്.
ഉള്ളി, തക്കാളി എന്നിവയുടെ വില രാജ്യത്തു പലയിടത്തും ഇരട്ടിയിലേറെയാണ് കൂടിക്കൊണ്ടിരിക്കുന്നത്. ഇത് സാധാരണക്കാരന്റെ നടുവൊടിക്കും.
വൈദ്യുതി ബോർഡ് നൽകിയ ഇരുട്ടടിയിൽ പട്ടിണിയും കിടന്ന് നരകിക്കാനാവും പുതുവർഷത്തിലും മലയാളിയുടെ വിധി.
-എഡിറ്റര്‍