ജനസംഖ്യാനുപാതികമായി കേരളം രാജ്യത്തിന്റെ 2.5 ശതമാനം മാത്രമാണെന്നിരിക്കെ, വാഹനസാന്ദ്രതയിൽ ദേശീയ ശരാശരിയിൽ 4.5 ആണ് കേരളത്തിലെ കണക്ക്.
ശരാശരി 36000ത്തോളം അപകടങ്ങളാണ് ഓരോ വർഷവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 4200 ആണ് മരണങ്ങളുടെ കണക്ക്.
അപകടക്കണക്കിൽ കേരളം എത്രത്തോളം മുൻപന്തിയിലാണെന്നതിന്റെ ശരാശരി കണക്കുകൾ മാത്രമാണിത്.
രണ്ട് ആഴ്ച മുമ്പ് ആലപ്പുഴയിലും ഇന്നലെ പാലക്കാടും നടന്ന അപകടങ്ങളിലായി മാത്രം പത്ത് പേരാണ് മരിച്ചത്.
ഇന്നലെ പാലക്കാട് കരിമ്പ ദേശീയപാതയിൽ നാല് വിദ്യാർത്ഥിനികൾ ആണ് മരിച്ചതെങ്കിൽ ആലപ്പുഴയിൽ ഉണ്ടായ അപകടത്തിൽ 6 മെഡിക്കൽ വിദ്യാർഥികളാണ് റോഡ് അപകടത്തിനിരയായത്.
ആലപ്പുഴ കളര്‍കോട് - തോട്ടപ്പള്ളി പാതയില്‍ 15 കിലോമീറ്ററിനുള്ളില്‍ ഒരുവര്‍ഷത്തിനിടെ 40 അപകടങ്ങളാണുണ്ടായത്, മരിച്ചത് 14 പേര്‍.
12 ബ്ലാക് സ്‌പോട്ടുകളാണ് ഈ 15 കിലോമീറ്ററിലുള്ളത്. ഇന്നലെ അപടകം ഉണ്ടായ കരിമ്പ പനയംപാടം വളവിലും അപകടം പതിവാണ് എന്ന് പറയുമ്പോൾ റോഡിൻ്റെ അശാസ്ത്രീയമായ നിർമ്മാണം തന്നെയാണ് അപകടത്തിന് ഒരു കാരണം എന്ന് വ്യക്തം.
2023 ജനുവരി മുതല്‍ 2024 ഓഗസ്റ്റ് വരെ 6,534 പേരാണ് റോഡ് അപകടങ്ങളില്‍ കേരളത്തിൽ മരിച്ചത്. ഒരുമാസം ശരാശരി 326 ജീവനുകള്‍ റോഡിൽ നഷ്ടപ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കണക്കു തന്നെയാണ്.
ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളവുമുണ്ട് എന്നതാണ് സത്യം.
232 കോടി രൂപ മുടക്കി 2023ല്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ അപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും കണക്കുകള്‍ മറിച്ചാണു സൂചിപ്പിക്കുന്നത്.
ഇപ്പോൾ കേരളത്തിലാകെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 17937814 വാഹനങ്ങളാണ്. 100 ചതുരശ്ര കിലോമീറ്ററിന് 548 കിലോമീറ്ററാണ് കേരളത്തിലെ റോഡ് സാന്ദ്രതയെന്നാണ് 2022 ലെ കണക്ക്.
ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണെങ്കിലും ഇത്രയും വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ റോഡ് മതിയോ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി റോഡ് നിർമ്മിക്കുകയും അപ്രായോഗികം.
ഇത് മാത്രമല്ല അപകട കാരണം. അമിത വേഗതയും അശ്രദ്ധയും ആവേശവും പിന്നെ ലഹരി ഉപയോഗവും എല്ലാം അപകടത്തിന് കാരണമാവുന്നു എന്ന് ഒരോ വാർത്തയിലൂടെയും വ്യക്താമാവും.
ആലപ്പുഴയിൽ വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ തിങ്ങിയിരുന്ന് സഞ്ചരിച്ച കാർ അപടത്തിൽ പെട്ടത് അമിത വേഗത ഒന്നു കൊണ്ടു മാത്രമാണ്.
റോഡിൽ പാലിക്കേണ്ട നിയമങ്ങൾ വാഹനത്തിൻ്റെ ലൈസൻസ് കിട്ടാൻ വേണ്ടി മാത്രമാണ് നമ്മൾ മനസ്സിലാക്കി വെയ്ക്കുന്നത്. ലൈസൻസ് കിട്ടിയാൽ പിന്നെ എല്ലാം സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് നടപ്പാക്കാനാണ് പലരും ശ്രമിക്കുന്നത്.
റോഡപകട സ്ഥിതിയെക്കുറിച്ചും മോട്ടോർ വാഹനങ്ങളുടെ അപകട സാധ്യതകളെക്കുറിച്ചും യുവതലമുറയെ ബോധവത്ക്കരിക്കുന്നതിനായി ഹയർ സെക്കന്ററി തലത്തിൽ റോഡ് സുരക്ഷ അവബോധം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.
അപകടത്തിൽ പെടുന്നവർക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിന് സഹായിക്കുന്ന ഗുഡ് സമരിറ്റൻ നിയമം ഉൾപ്പെടെയുള്ള എല്ലാ റോഡ് സുരക്ഷാ നിയമങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതോടൊപ്പം ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും തെറ്റായ രൂപകല്പനകൾ പുനഃപരിശോധിക്കുകയും വേണം.
രാജ്യത്തുടനീളമുള്ള റോഡ് സുരക്ഷ ലക്ഷ്യമിട്ട് ട്രാഫിക് റഡാർ ഉപകരണങ്ങളുടെ പരിശോധനയ്ക്ക് പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു എന്നത് നല്ല കാര്യം തന്നെ. പക്ഷെ നിയമങ്ങൾ കർശനമാക്കിയത് കൊണ്ട് മാത്രമായില്ല.
നിയമങ്ങൾ പാലിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന ഉത്തമ ബോധ്യമാണ് അപകടങ്ങൾ കുറയ്ക്കാൻ ഏറ്റവും പ്രായോഗികമായ മാർഗം.