കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളടക്കം 26 പേരെ ഇസ്ലാമിക ഭീകരർ കൂട്ടക്കൊല ചെയ്തത് സംഭവം രാജ്യത്തെ മാത്രമല്ല ലോകത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ്.
പൊതു ഇടങ്ങളിൽ ബോംബ് വെച്ചും മനുഷ്യ ബോംബായി മാറിയും കൂട്ടക്കൊല ചെയ്യുന്ന രീതിയായിരുന്നു മുമ്പെല്ലാം ഇസ്ലാമിക ഭീകരവാദികൾ നടത്തിയിരുന്നതെങ്കിൽ പഹൽഗാമിൽ കണ്ടത് മറ്റൊരു രീതിയായിരുന്നു.
ഇസ്ലാം മത വിശ്വാസികളെ മാത്രം ഒഴിവാക്കി മറ്റു മതസ്ഥരെ തിരഞ്ഞുപിടിച്ചു വധിക്കുക. പാകിസ്ഥാൻ പിന്തുണയോടെ ചെയ്യുന്ന ഭീകരതയുടെ ഒരു പുതിയ അധഃപതനത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
ഇതിനെതിരെ ലോകം ഒന്നിച്ച് പ്രതികരിക്കുമ്പോൾ മറ്റൊരു പ്രതികരണം നമ്മുടെ രാജ്യത്ത് നിന്നും ഉയരാൻ പാടില്ലെന്നതും നമ്മൾ ഓർക്കേണ്ടതുണ്ട്.
ഇക്കാര്യത്തിൽ കൃത്യമായ ജാഗ്രത നാം ഒരോരുത്തരും പുലർത്തേണ്ടതും ഈ ഘട്ടത്തിൽ അത്യാവശ്യമാണ്.
സാമൂഹിക ഐക്യത്തിന് ഭീഷണിയായേക്കാവുന്നതെല്ലാം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അതിർത്തിക്കപ്പുറത്ത് നിന്ന് പ്രേരിപ്പിക്കുന്ന ഭീകരതയ്‌ക്കെതിരായ ഏറ്റവും ശക്തമായ മറുമരുന്നാണ് ഭാരതീയ ജനതയുടെ ഐക്യം.
ഭാരതം ഭീകരതയ്ക്ക് വഴങ്ങില്ല എന്ന് കേന്ദ്ര സർക്കാർ ഉറപ്പിച്ചു പറഞ്ഞു. മുൻപ് ഉറിയിലും ബാലക്കോട്ടിലും ചെയ്ത നെറികേടിന് നമ്മുടെ സൈന്യം നൽകിയ തിരിച്ചടിയുടെ ഭയത്തിൽ തന്നെയാണ് ഇപ്പോൾ പാക്കിസ്ഥാൻ.
പഹൽഗാം സംഭവത്തെത്തുടർന്ന് കശ്മീരിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾക്ക് അവിടുത്തെ
സാധാരണ പൗരന്മാർ രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്.
മുമ്പ് ഇന്ത്യൻ സൈന്യത്തെ കല്ലെറിഞ്ഞും കൂക്കിവിളിച്ചും പ്രതിരോധിച്ചവർ ഇന്ന് ഭീകരവാദികളുടെ വീടുകൾ തകർക്കുന്ന തരത്തിലേക്ക് നീങ്ങി എന്നതും ഇവിടെ എടുത്തു കാണണം. ഈ മാറ്റം ഇത്തരം അക്രമങ്ങളെ കാശ്മീർ ജനത നിരസിക്കുന്നതിന്റെ സൂചന തന്നെയാണ്.
ഒരു കാലത്ത് ഭീകരർക്ക് ഒളിത്താവളം ഒരുക്കിയവർ ഇന്ന് അവരുടെ താമസ സ്ഥലം തീവെച്ചും ബുൾഡോസർ വെച്ചും കല്ലെറിഞ്ഞും തകർക്കുമ്പോൾ അത് ഭീകരവാദത്തിന് നൽകുന്നത് വലിയ മുന്നറിയിപ്പ് തന്നെയാണ്.
ഒരു ദേശത്തിന്റെ ജീവിതത്തെ മാത്രമല്ല, ഉപജീവനമാർഗ്ഗത്തെയുമാണ് ഭീകരാക്രമണം തടസ്സപ്പെടുത്തിയിരിക്കുന്നത്. അതിനെതിരെയുള്ള പ്രതികരണം മാത്രമായല്ല ഈ സംഭവങ്ങളെ കാണേണ്ടത്.
മറിച്ച് മുസ്ലീം ശത്രുതയിൽ ഊന്നിയുള്ള ഭീകരത നടത്തുന്ന പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമമായും കാണേണ്ടതുണ്ട്.
ഈ ഘട്ടത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമ്പോൾ ഭീകരതയെ വേരോടെ പിഴുത് മാറ്റാൻ നമ്മൾ ഒരോരുത്തരും ദൃഢനിശ്ചയം ചെയ്യണം. രാജ്യത്തിൻ്റെ അതിർത്തി കാക്കുന്ന ഓരോ സൈനികനും അത് നൽകുന്ന ആത്മവിശ്വാസം ഏറെയാവും.
- എഡിറ്റര്‍