പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ എക്കാലത്തെയും സൈനിക നീക്കം തന്ത്രപരവും രാഷ്ട്രീയപരവുമായ വിജയത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്. അത് ഇത്തവണയും കൂടുതൽ വ്യക്തമായി.
ദേശീയ സുരക്ഷയ്ക്കുള്ള പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് ആവശ്യമെങ്കിൽ എല്ലാ ശക്തിയുമുപയോഗിച്ച് മറുപടി നൽകാനാകുമെന്ന് ഇന്ത്യ വീണ്ടും തെളിയിച്ചു. ഇന്ത്യയുടെ ഒരു ചെറിയ പ്രഹരംപോലും താങ്ങാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് പാക്കിസ്ഥാനും തെളിയിച്ചു, എത്ര കിട്ടിയാലും പഠിക്കാത്ത ഒരു രാജ്യം.
ഏകദേശം ഒരു ദശാബ്ദമായി രാജ്യാന്തര തലത്തിൽ ഇന്ത്യ ഭീകരവാദത്തിന് എതിരെ ഉറച്ച നിലപാടെടുത്ത് കൊണ്ടിരിക്കുകയാണ്. തീവ്രവാദ ക്യാമ്പുകൾക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാൻ്റെ ആസൂത്രിത നീക്കങ്ങളെ വെളിച്ചത്തു നിർത്താനും അതിനെ നേരിട്ടു കയ്യോടെ പിടിക്കാനും ഉള്ള ഇന്ത്യയുടെ നീക്കം വലിയ വിജയം കണ്ടിരിക്കുകയാണ്.
നമ്മുടെ സൈനികർ അതുല്യ ധൈര്യവും കൃത്യതയും കാണിച്ചു; അതിനോട് ചേർന്ന് രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും നൂതനമായ സുരക്ഷാനയം നടപ്പിലാക്കി.
സുരക്ഷാ സേനയുടെ കൃത്യമായ ചലനങ്ങളും രഹസ്യന്വേഷണ വിഭാഗത്തിന്റെ അന്വേഷണ മികവും രാജ്യത്തിന്റെ പ്രതിരോധ ശേഷിയുടെ വളർച്ചയും രാഷ്ട്രതന്ത്ര്യജ്ഞതയുമാണ് ഇവിടെ പ്രകടമായത്..
/sathyam/media/media_files/2025/05/09/E57Y2NPF0zB4JADYELBF.jpg)
ഉഗ്രനാശത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തി ശത്രു രാജ്യത്തിൽ കയറാതെ കയറി തകർക്കാനും ഭീഷണി നേരിട്ട നിമിഷം തന്നെ നടപടിയെടുക്കാനും ഭാരത സേനയ്ക്ക് കഴിഞ്ഞത് രാജ്യത്തിന്റെ നീതി സംരക്ഷണ ധ്വനിയാവുകയായിരുന്നു.
ഉറപ്പായ പ്രതികരണങ്ങള്‍ക്ക് മാത്രമാണ് ഭീകരതയെ തളർത്താൻ കഴിയുക. അതിനാണ് ഇന്ത്യ ശ്രമിച്ചിരുന്നത്. അതിന്റെ ഫലമായി അന്തർദേശീയ തലത്തിൽ അമേരിക്കയും റഷ്യയും അടക്കമുള്ള എല്ലാ രാജ്യങ്ങളും ഇന്ത്യയെ അനുകൂലിച്ച് എടുത്ത നിലപാടുകൾ ഉയർന്നുവന്നത് ഗൗരവപൂർവം ശ്രദ്ധിക്കപ്പെടണം. സൈനിക വിജയം മാത്രമല്ല, രാഷ്ട്രീയവും നയതന്ത്രപരവുമായ വിജയം കൂടിയാണ് ഇതിലൂടെ ഭാരതം സ്വന്തമാക്കിയത്.
വിരോധികളോട് ഉറച്ച നിലപാട് കൈക്കൊള്ളുമ്പോഴും അതിനൊപ്പം തന്നെ അന്താരാഷ്ട്ര സമൂഹത്തോട് മാന്യമായ മറുപടിയും ഇന്ത്യ നൽകിയിട്ടുണ്ട്. ഭീകരതയ്ക്കെതിരായ പൊതു പോരാട്ടത്തിൽ ഇന്ത്യയുടെ നിലപാട് സാവകാശമായി വിശദീകരിക്കുകയും അണിയറ രാഷ്‌ട്രീയതന്ത്രം കൃത്യമായി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു.
ഇന്ത്യയുടെ ഈ നീക്കം മറുവശത്ത് കനത്ത സമ്മർദം സൃഷ്ടിച്ചു കൊണ്ടേയിരിക്കുകയാണ്. ഈ നീക്കം പ്രതിരോധത്തിന്റെ ചുവടുപാടുകൾ മാത്രമല്ല, നയതന്ത്ര മേധാവിത്വത്തിന്റെ പ്രതീകവുമാണ്.
അതിര്‍ത്തി പ്രശ്നങ്ങളില്‍ മൂന്നാമതൊരു ശക്തിയുടെയും മാധ്യസ്ഥം ഇന്ത്യ സ്വീകരിക്കാറില്ല, അതിന്‍റെ ആവശ്യവുമില്ല. അര നൂറ്റാണ്ടു മുന്‍പ് ഇങ്ങോട്ട് നീങ്ങിയ അമേരിക്കയുടെ ഏഴാംകപ്പല്‍പടയോട് ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ അതിന്‍റെ പ്രത്യാഘാതവും അനുഭവിക്കേണ്ടിവരും എന്നു പറയാന്‍ കെല്‍പ്പു കാണിച്ച പ്രധാനമന്ത്രിയുടെ രാജ്യത്തിന് ആ കരുത്ത് ഇപ്പൊഴും ഉണ്ടെന്ന് വീണ്ടും തെളിയിക്കാന്‍ കഴിഞ്ഞു.
/sathyam/media/media_files/2025/05/07/AGSPioJyPgivBqOs6qoN.jpg)
ഭീകരതയ്ക്കുള്ള അടിസ്ഥാനം ചോരുന്നതിനുള്ള തുടക്കമാണിതെന്നും വിശ്വസിക്കാം. രാജ്യത്തിന്റെ ആന്തരിക ഐക്യവും ജനാധിപത്യ പ്രതിബദ്ധതയും ഈ ഘട്ടത്തിൽ കൂടുതൽ ശക്തമായ നിലയിലേക്ക് കടക്കുകയാണ്.
ഈ നീക്കം ഇന്ത്യൻ ജനതയ്ക്ക് ആത്മവിശ്വാസം പകരുന്ന ഒന്നായി മാറി. ദേശസ്നേഹം പുതുക്കി എഴുന്നേല്പിച്ച ഈ നേട്ടം എല്ലാ അർത്ഥത്തിലും വലിയ വിജയമാണ്. സമാധാനത്തിലൂന്നിയ ശക്തിയെന്ന പദവിയിൽ ഭാരതം ലോകത്തിന് മുന്നിൽ നിൽക്കുകയാണ് ഇന്നിപ്പോൾ. നമ്മുടെ പോരാട്ടം ഭീകരതയോടാണ്, അല്ലാതെ ഏതെങ്കിലും രാജ്യത്തിനെതിരെയല്ല. അത് തുടരട്ടെ.. ജയ് ജവാന്‍
-എഡിറ്റര്‍