ദേശീയപാതയിലെ അടിക്കടിയുള്ള തകർച്ചയിലൂടെ തകർന്നത് വികസന പദ്ധതികളിലുള്ള വിശ്വാസവും. ഗുണനിലവാരമില്ലായ്മ ജനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും മുഖംതിരിച്ച ഉദ്യോ​ഗസ്ഥരോ സർക്കാരോ തകർച്ചയുടെ ഉത്തരവാദി ? വികസനത്തിന്റെ പേരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടേണ്ടിവരുന്ന സാഹചര്യം ദയനീയം. എത്ര പൊളിഞ്ഞാലും പാഠംപഠിക്കാത്ത അധികാരികൾ - എഡിറ്റോറിയൽ

author-image
എഡിറ്റര്‍
Updated On
New Update
s

മലപ്പുറത്ത് കൂരിയാട് പാലത്തിനടുത്ത് ദേശീയപാത 66-ൽ കഴിഞ്ഞ ദിവസമുണ്ടായ തകർച്ച, സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും പൊതുജനങ്ങളുടെ സുരക്ഷയേക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. 

Advertisment

മുമ്പും ഇത്തരം സംഭവങ്ങൾ കോഴിക്കോട് വടകരയ്ക്ക് അടുത്ത് ഉണ്ടായപ്പോഴും വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

publive-image

എന്നാൽ അന്ന് അവിടെ സംഭവിച്ച വീഴ്ചയിൽ നിന്നും ദേശിയ പാത അതോറിറ്റി ഉദ്യോഗസ്ഥരോ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി അധികൃതരോ പാഠം പഠിച്ചില്ലെന്നാണ്  ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്. 


കനത്ത മഴയിൽ വടക്കൻ ജില്ലകളിൽ പലയിടത്തും ദേശിയ പാത വിണ്ടുകീറി ഗതാഗതം ദുഷ്ക്കരമാക്കുന്നത്. കൂരിയാട് പ്രദേശം മഴക്കാലത്ത് ചുറ്റും വെള്ളക്കെട്ടാകാറുള്ള സ്ഥലമാണ് എന്നത്  തദ്ദേശവാസികൾക്ക് അറിയാം. 


ഇത്തരത്തിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശത്ത് വേണ്ട മുൻകരുതലുകൾ ഇല്ലാതെ നിർമാണം നടത്തിയത്  കൺസ്ട്രക്ഷൻസിന്റെ അറിവില്ലായ്മയോ, അല്ലെങ്കിൽ അനാസ്ഥയോ ആണെന്ന് വ്യക്തം. 
 
പ്രദേശവാസികൾ പലതവണ അപകട സാധ്യത മുന്നറിയിപ്പായി നൽകിയിരുന്നുവെന്നും ഇപ്പോൾ പുറത്തു വരികയാണ്. പാതയുടെ തകർച്ച മാത്രം അല്ല, അതിനൊപ്പം തകർന്നത്  വികസന പദ്ധതികളിലേക്കുള്ള വിശ്വാസവുമാണ്. 

publive-image


കോടികൾ മുടക്കിയുള്ള സംരംഭങ്ങൾ പൊതു ധനം ഉപയോഗിച്ചുള്ളവയാണെന്നതിനാൽ പദ്ധതികൾക്കുള്ള കൃത്യമായ മേൽനോട്ടം, സാങ്കേതിക പരിശോധന, ഗുണനിലവാര ഉറപ്പ് എന്നിവ സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. 


എന്നാൽ കേരളത്തിൽ മാത്രമാണ്  ദേശീയപാതയുടെ നിർമ്മാണം അതിവേഗം നടക്കുന്നത് എന്ന് ആവർത്തിച്ച് വാർത്ത സമ്മേളനം നടത്തി പറയുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഈ അപകടത്തിൻ്റെ ഉത്തരവാധിത്വം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല തകർന്ന സ്ഥലങ്ങൾ സന്ദർശിക്കാനോ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനോ തയ്യാറായില്ലെന്നത് ദുഖകരമാണ്. 

s

നാട്ടിൽ വികസനം വേണം എന്നതിൽ തർക്കവും സംശയവുമില്ല. പക്ഷേ, അത് മനുഷ്യജീവിതത്തെ അപകടത്തിലാക്കുന്ന രീതിയിലാകരുത് എന്ന് മാത്രം. 

ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന ഒരോ ഇടത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത്, ശാസ്ത്രീയമായ നിർമാണം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.  അല്ലാത്തപക്ഷം, വികസനത്തിന്റെ പേരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടേണ്ടിവരും.