സംസ്കൃത സർവ്വകലാശാലയിൽ വിവർത്തന പഠനകേന്ദ്രം ആരംഭിക്കും: മന്ത്രി ഡോ. ആർ. ബിന്ദു

New Update
VIVARTHANA PADANAKENDRAM KALA

കാലടി:   ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവർത്തന പഠനകേന്ദ്രം ആരംഭിക്കുമെന്ന്  ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനും രാജ്യാന്തര നിലവാരത്തിലുളള അത്യാധുനിക ഗവേഷണം വികസിപ്പിക്കാനുമായി മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായി ആരംഭിക്കുന്ന കേരള ലാംഗ്വേജ് നെറ്റ് വർക്കിന്റെ ഉപകേന്ദ്രമായി ആയിരിക്കും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവർത്തന പഠനകേന്ദ്രം തുടങ്ങുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

Advertisment

488a6cf8-fbf0-467b-8d7d-4ab63ef2ab5a

സംസ്ഥാന സർക്കാർ സർവ്വകലാശാലകളിൽ നടപ്പിലാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ പദ്ധതി പ്രകാരം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റിയുടെയും ഉന്നത വിദ്യാഭ്യാസ ശില്പശാലയുടെയും ഉദ്ഘാടനം സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ആർ. ബിന്ദു.

ലിംഗപരമായ അസമത്വങ്ങളെ സാമൂഹ്യസങ്കല്പനങ്ങളിലും സമഭാവനയിൽ അധിഷ്ഠിതമായും അഭിസംബോധന ചെയ്യുവാൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജൻഡർ ഇക്വിറ്റിക്ക് കഴിയണം. ലിംഗപരമായ ഉച്ചനീചത്വങ്ങളെ സംബന്ധിച്ച പഠനങ്ങളും സമഭാവനയിൽ അധിഷ്ഠിതമായ ഒരു നവസമൂഹ സൃഷ്ടിക്ക് വേണ്ടിയുളള പരിശ്രമങ്ങളുമാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്രതീക്ഷിക്കുന്നത്. ലിംഗ വിവേചനം അനുഭവിക്കുന്ന നിശബ്ദിതരുടെ ചരിത്രത്തെ വീണ്ടെടുക്കുകയും രേഖപ്പെടുത്തുകയും ചെയ്യണം, മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

വിദ്യാർത്ഥികളെ അറിവിന്റെ ഉല്പാദകരാക്കി സംസ്ഥാനത്തെ കലാലയങ്ങളെ ശാക്തീകരിച്ചുകൊണ്ട് കരിക്കുലത്തെയും ഗവേഷണത്തെയും സംയോജിതവും കാലോചിതവുമായി പരിഷ്കരിക്കും. തൊഴിലും വിദ്യാഭ്യാസവും തൊഴിൽ പരിശിലനവും തൊഴിൽ അറിവും ബിരുദതലത്തിൽ തന്നെ നൽകുന്ന തരത്തിൽ കോഴ്സുകളെ പുനഃരാവിഷ്കരിക്കും. വിദ്യാർത്ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടോട് കൂടിയ വിദ്യാഭ്യാസ സമീപനം പ്രയോഗതലത്തിൽ ആവിഷ്കരിക്കും.  

തൊഴിലും വിദ്യാഭ്യാസവും തമ്മിലുളള നൈപുണ്യ വിടവ് നികത്തും. തൊഴിൽ പരിശീലനവും തൊഴിൽ അഭിമുഖവും ബിരുദ തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് നൽകും. അറിവിന്റെ സജീവ ഉപഭോക്താക്കളായി വളരുവാൻ നമ്മുടെ വിദ്യാർത്ഥികളെ പര്യാപ്തരാക്കുന്ന വിധത്തിലാണ് നാല് വർഷ ബിരുദ കോഴ്സുകളുടെ കരിക്കുലം ആവിഷ്കരിച്ചിരിക്കുന്നത്. ബിരുദാനന്തര ബിരുദ തലത്തിൽ നിലവിലുളള കരിക്കുലത്തെ നവീകരിക്കും. ഗവേഷണാത്മകമായ പ്രവർത്തനങ്ങൾക്ക് അന്തർദേശീയമായ ഗുണനിലവാരം ഉറപ്പാക്കുന്ന വിധത്തിൽ ഏഴ് മികവിന്റെ കേന്ദ്രങ്ങളെയും സംയോജിതമായി വികസിപ്പിക്കും, മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

 

5c8c440e-7aff-48b4-9fda-844d87afbb95


റോജി എം. ജോൺ എം. എൽ. എ. അധ്യക്ഷനായിരുന്നു.   വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി മുഖ്യപ്രഭാഷണം നടത്തി.  സിൻഡിക്കേറ്റ് അംഗങ്ങളായ സംഘാടക സമിതി ചെയർമാൻ അഡ്വ. കെ. എസ്. അരുൺകുമാർ,  സംഘാടക സമിതി ജനറൽ കൺവീനർ ആർ. അജയൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ  മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിളളി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ദേവസിക്കുട്ടി എന്നിവർ പ്രസംഗിച്ചു. സർവ്വകലാശാലയിലെ ഫൈൻആർട്സ് ബിരുദ വിദ്യാർത്ഥികൾ തയ്യാറാക്കിയ പെയിന്റിംഗ് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉപഹാരമായി മന്ത്രി ഡോ. ആർ. ബിന്ദുവിന് നൽകി.