കുവൈത്ത് : പെരുന്നാൾ ദൈവ സമർപ്പണത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും സന്ദേശമാണ് പകർന്നു നൽകുന്നതെന്ന് ഫൈസൽ മഞ്ചരി പറഞ്ഞു. ആഘോഷങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും മറ്റുള്ളവരെ ചേർത്തുനിർത്തുന്നതുമായിരിക്കണമെന്നും അദ്ദഹം കൂട്ടിച്ചേർത്തു. കേരള ഇസ്‍ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി പെരുന്നാൾ ദിനത്തിൽ നടത്തിയ ഈദ് സഈദിൽ നോമ്പ് 'നോറ്റ് കിട്ടിയ പെരുന്നാൾ' എന്ന തലക്കെട്ടിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാനിലേക്ക് മാത്രമായി സ്‌പെഷ്യൽ ആരാധനകൾ ഒന്നും ഇസ്ലാം പഠിപ്പിക്കുന്നില്ല. മറ്റുള്ള മാസങ്ങളിലും തുടരേണ്ട ആരാധനകളും ജീവിത രീതികളും തന്നെയാണ് റമദാനിലും പഠിപ്പിക്കപ്പെട്ടിട്ടിലുള്ളത്. സൂക്ഷ്മത ജീവിതത്തിന്റെ പാഥേയമാക്കി റമദാനിൽ നേടിയെടുത്ത പരിശീലനം തുടർന്നുള്ള ജീവിതത്തിൽ പ്രയോഗവത്കരിച്ച് വിശ്വാസി തന്റെ പ്രത്യക്ഷ ശത്രുവായ ചെകുത്താനെ പരാജയപ്പെടുത്തുകയാണ് വേണ്ടത്
സന്തോഷത്തിലും സന്താപത്തിലും ചുറ്റിലുമുള്ള സഹജീവികളെ പരിഗണിക്കാത്ത പെരുന്നാൾ അപൂർണ്ണവും അപ്രസക്തവുമാണ്. പെരുന്നാൾ ദിനത്തിൽ സ്വയം തിന്നുന്നതിന് മുമ്പ് തിന്നാനില്ലാത്തവരെ കൂടി പരിഗണിക്കണ സന്ദേശമാണ് ഫിത്വർ ഫിത്ർ സകാത്ത് പഠിപ്പിക്കുന്നത്.
അല്ലാഹുവാണ് ഏറ്റവും വലിയവനാണെന്ന പ്രഖ്യാപനം ഒരേസമയം വിജയഭേരിയും അതോടൊപ്പം നമ്മൾ ചെറുതാണെന്ന വിനയത്തിന്റെ സ്വരം കൂടിയാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു.
കെ. ഐ. ജി. ഫേസ് ബുക് പേജിലും യൂട്യൂബ് ചാനലിലും നടത്തിയ ഈദ് സഈദ് തൽസമയം കാണാനും കേൾക്കാനും അവസരമൊരുക്കിയിരുന്നു. വിവിധ സംഘടനാ നേതാക്കളായ അബ്‌ദുൽ ലത്തീഫ് മദനി, ഇബ്രാഹീം കുട്ടി സലഫി, എൻ എ മുനീർ, സഗീർ തൃക്കരിപ്പൂർ എന്നിവർ പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു. ഗഫൂർ തൃത്താല അമൃതവാണിയിൽ നിന്നുള്ള ആലാപനവും നജീബ് മൂവാറ്റുപുഴ ഗാനാലാപനവും നടത്തി.