സ്റ്റാൻ സ്വാമി - ഭരണകൂട ഭീകരതയുടെ ഇര

author-image
admin
New Update

publive-image

റിയാദ് : തങ്ങൾക്കെതിരെയുള്ള നേരിയ എതിർ ശബ്ദം പോലും ഫാസിസ്റ്റുകളെ വിറളിപിടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായതാണ് സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി കൊലപാതകത്തിന് കാരണമായതെന്ന് റിയാദ് കേളി കലാസാംസ്കാരിക വേദി. ഫാദർ സ്റ്റാൻ സ്വാമിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കേളി സെക്രട്ടറിയേറ്റിന്റെ അനോശോചനക്കുറിപ്പിൽ പറഞ്ഞു.

Advertisment

സർക്കാരിന്റെ കെടുകാര്യസ്ഥതയേയും നിയമലംഘനങ്ങളേയും ചൂണ്ടിക്കാട്ടുന്നവരേയും എതിർക്കുന്നവരെയും തങ്ങളുണ്ടാക്കിയ കരിനിയമങ്ങൾ ഉപയോഗിച്ച് മോഡി സർക്കാർ വേട്ടയാടുകയാണ്. കിരാതമായ യുഎപിഎ നിയമം ഉപയോഗിച്ച്‌ കഴിഞ്ഞവർഷം ഒക്ടോബറിൽ അറസ്‌റ്റുചെയ്‌ത 84കാരനായ വൈദികനു ജയിലിൽ ചികിത്സ നിഷേധിക്കപ്പെട്ടു.

കള്ളക്കേസുകൾ ചമച്ചാണ് സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതും കരുതൽ തടങ്കലിൽ പാർപ്പിച്ചതും. സാധാരണക്കാരുടെ അവസാനത്തെ ആശ്രയമായ കോടതികളിൽ നിന്നു പോലും സ്റ്റാൻ സ്വാമിക്ക് തക്കതായ നീതി ലഭിച്ചില്ല. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു രാജ്യത്ത് പാർക്കിൻസൺ രോഗിയായ അദ്ദേഹത്തിന് താൻ ദ്രാവക ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന സിപ്പർ ലഭിക്കുന്നതിന് വേണ്ടി പോലും മനുഷ്യവകാശ പ്രവർത്തകരുടേയും നീതിപീഠത്തിന്റേയും ഇടപെടൽ വേണ്ടി വന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. സ്റ്റാൻ സ്വാമിയുടെ ഭരണകൂട കൊലപാതകത്തിൽ ഉത്തരവാദികളായ മുഴുവൻ പേരേയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ നൽകാൻ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ശക്തമായി ശബ്ദമുയർത്തണമെന്ന് കേളിയുടെ അനുശോചന കുറിപ്പിൽ ആഹ്വാനം ചെയ്തു.

Advertisment