മലപ്പുറം: നാഷണൽ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ കേരളത്തിന് അനുവദിച്ച രണ്ട് ഓക്സിജൻ പ്ലാന്റുകളിൽ ഒന്ന് മഞ്ചേരി ഗവ: മെഡിക്കൽ കോളേജിൽ നിർമാണം തുടങ്ങാനിരിക്കെ മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതിവേഗം നടന്നുവരികയായിരുന്ന പ്രാരംഭ പ്രവർത്തനം മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനാല്‍ നിലച്ചിരിക്കുകയാണ്.
കേരളത്തിൽ ഏറ്റവുമധികം കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 40% ത്തോളം ഉയർന്നിരിക്കുന്നു, അഥവാ സംസ്ഥാന ശരാശരിയെക്കാൾ 12% ത്തോളം കൂടുതൽ. അത് കൂടാതെ കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം.
മഞ്ചേരി ഗവ: മെഡിക്കൽ കോളേജാണ് ഇപ്പോഴത്തെ ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രം. ഇവിടെയുള്ള ചെറിയ പ്ലാന്റിൽ ഏകദേശം 45 നോൺ-ഐ.സി.യു ബെഡ്ഡുകൾക്ക് ഓക്സിജൻ കൊടുക്കാനുള്ള സൗകര്യമേ ഉള്ളൂ. ഈ സാഹചര്യമെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഇങ്ങനെയൊരു പ്ലാന്റ് നിർദേശിച്ചിരുന്നത്.
ജില്ലയുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വലിയ വിഘാതം സൃഷ്ടിക്കുന്ന പ്രസ്തുത നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ.സഫീർ എ.കെ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷമീമ സക്കീർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റുമാരായ ജസീം സുൽത്താൻ, സൽമാൻ താനൂർ, നദ കെ സുബൈർ, ഷരീഫ് സി.പി, സെക്രട്ടറിമാരായ ഹാദി ഹസൻ, ഇൻസാഫ്.കെ.കെ, അജ്മൽ കോഡൂർ, സുമയ്യ ജാസ്മിൻ, മുഹമ്മദ് ഹംസ തുടങ്ങിയവർ സംസാരിച്ചു