/sathyam/media/post_attachments/iCXtJGlpglj9zQjYf531.jpg)
ടോക്കിയോ: ജിംനാസ്റ്റിക്സ് മത്സരങ്ങളിലെ വസ്ത്രധാരണത്തിൽ വിപ്ലവകരമായ തീരുമാനവുമായി ജർമ്മൻ താരങ്ങൾ. സാധാരണ രീതിയിൽ ജിംനാസ്റ്റിക്സ് താരങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾക്ക് പകരം മറ്റ് തരത്തിലുള്ള വസ്ത്രമണിഞ്ഞാണ് ജർമ്മൻ താരങ്ങൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
തോള് മുതൽ അരക്കെട്ട് വരെ മറയുന്ന, ബിക്കിനിയോടും സ്വിം സ്യൂട്ടിനോടുമൊക്കെ സാമ്യമുള്ള ലിയോടാർഡ് എന്ന വസ്ത്രമാണ് ജിംനാസ്റ്റിക്സിൻ്റെ പരമ്പരാഗത വേഷം. ഇതിനു പകരം കണങ്കാൽ വരെയെത്തുന്ന യുനിറ്റാർഡ് വേഷം ധരിച്ചാണ് ജർമ്മൻ താരങ്ങളായ സാറ വോസ്, പൗലീൻ ഷഫർ-ബെറ്റ്‌സ്, എലിസബ് സെയ്റ്റ്‌സ്, കിം ബ്യു തുടങ്ങിയ താരങ്ങൾ മത്സരിച്ചത്.
നേരത്തെ, യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും സമാന പ്രതിഷേധം നടന്നിരുന്നു. ജിംനാസ്റ്റിക്‌സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നൽ പുതിയ തലമുറയ്ക്ക് ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പറഞ്ഞു. തങ്ങൾ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ്.
എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടാകണം. ഇത് ലോകത്തെ മുഴുവൻ കാണിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. നേരത്തെ തന്നെ അമേരിക്കൻ ജിംനാസ്റ്റിക്‌സിലെ സൂപ്പർതാരം സിമോൺ ബിൽസ് വസ്ത്രസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചിരുന്നു.
ബിക്കിനി ധരിച്ച് കളിക്കാൻ വിസമ്മതിച്ച ബീച്ച് വോളി ടീമിന് സംഘാടകർ പിഴയിട്ടിരുന്നു എങ്കിലും ജർമ്മൻ ടീമിനെതിരെ സംഘാടകർ നടപടി എടുത്തിട്ടില്ല.