കെ. എൽ. മോഹനവർമ്മ എന്ന പ്രശസ്ത സാഹിത്യകരൻ ജൂലായി 8-നു എൺപത്തിനാലാം വസ്സിലേക്ക് കടക്കുമ്പോൾ അദ്ദേഹം ആയിരം പൂർണ്ണ ചന്ദ്രന്മാരെ കണ്ട വ്യക്തി എന്ന ബഹുമതിക്കുകൂടി അർഹനാവുകയാണ്. അക്ഷരങ്ങളുടെ ലോകത്ത് നിറഞ്ഞു നിൽക്കുന്ന വർമയോടൊപ്പമുള്ള നാളുകൾ ഓർമിച്ചെടുക്കുകയാണ് ലേഖകൻ
/sathyam/media/post_attachments/YFT9GOmd1pOu9APg7MQQ.jpg)
നാലുപതിറ്റാണ്ടുകൾക്കു മുമ്പ് കുവൈറ്റിലെ ഒരു സാംസ്കാരിക സന്ധ്യയിൽ പ്രശത സാഹിത്യകാരൻ കെ. എൽ. മോഹനവർമ്മ പങ്കെടുത്തിരുന്നു. നർമം കലർന്ന ഒരു പ്രൌഡഗംഭീര പ്രസംഗത്തിനു ശേഷമാണ് നേരിൽ പരിചയപ്പെട്ടത്. 1980-ൽ ആണെന്നാണ് എന്റെ ഓർമ. വിദേശ മലയാളികളിലെ കുട്ടികളിൽ മരിച്ചു കൊണ്ടിരിക്കുന്ന മലയാള ഭാഷയെ കുറിച്ചായിരുന്നു വർമ്മയുടെ പരാമർശം.
പുതിയ തലമുറയിൽ മലയാള ഭാഷയോട് ഐത്തം കൽപ്പിക്കുന്ന അച്ഛനമ്മമാർ കുട്ടികളോട് വീട്ടിൽ നിന്നുപോലും ഇംഗ്ലീഷ് സംസാരിക്കാൻ നിർബന്ധിക്കുന്നത് ഒരു സ്റ്റാറ്റസ് ആയിട്ടാണു കാണുന്നത്. അവരോടായിരുന്നു വർമ്മ തന്റെ അനുഭവം പറഞ്ഞു തുടങ്ങിയത്. വടക്കേ ഇന്ത്യയിൽ ജോലിചെയ്യുന്ന കാലത്ത് ചമ്പൽകാടുകളിലായിരുന്നു അദ്ദേഹത്തിന് ജോലി. അവിടെ വെച്ചാണ് അദ്ദേഹം “ചമ്പൽ” എന്ന നോവൽ മലയാളികൾക്കു സമ്മാനിച്ചത്.
അധികമാരും കടന്നു ചെല്ലാത്ത ഒരു നിഗൂഡ വനത്തിന്റെ കഥ അങ്ങനെ വായനക്കാർക്കു സുപരിചിതമായി. അവിടെ മലയാളികളെ കണ്ടെത്തുക വളരെ പ്രായസമായിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു ഹിന്ദിക്കാരനായ സഹപാടിയോടൊപ്പം നടക്കാനിറങ്ങി. ഘോരവനത്തിൽ ഗൂഡമായ ഇരുട്ട്. കുറെ ദൂരം നടന്നപ്പോൾ അകലെ ഒരു വെട്ടം കണ്ടു. ഈ കാട്ടിൽ ആരാണവോ കുടില്കെട്ടി തമാസിക്കുന്നതെന്ന് സഹപ്രവാർത്തകനോട് ചോദിച്ചു.
/sathyam/media/post_attachments/8IUeoGDq7ROMiteFLYnl.jpg)
അവനും ആദ്യമായാണ് ഈ കാട്ടിൽ വെളിച്ചം കാണുന്നത്. അവർ വെളിച്ചത്തെ ലക്ഷ്യം വെച്ചു പതുക്കെ നടന്നു. അടുത്തെത്തിയപ്പോൾ ഉച്ചത്തിൽ പരസ്പരം കലഹിക്കുകയായിരുന്നു. ഏതോ ആദിവാസികളായിരിക്കുമെന്ന് കൂട്ടുകാരൻ പറഞ്ഞപ്പോൾ വർമ്മ ആ ശബ്ദം കാതോർത്ത്കൊണ്ട് നടന്നു. ഏകദേശം അടുത്തെതിയപ്പോൾ അവർ പറയുന്നതു മലയാളം ആണെന്ന് തിരിച്ചറിഞ്ഞു.
ദൈവമേ ഈ കാട്ടിൽ ആരാണ് മലയാളികൾ ഇത്ര ഉറക്കെ കലഹിക്കുന്നത്. അതും തനി നാടൻ അസഭ്യ വാക്കുകളിൽ. കൊടുങ്ങല്ലൂർ ഉത്സവത്തിന് കേൾക്കാറുള്ള നല്ല തെറി. മലയാളികൾ കേരളം വിട്ടാൽ അവരുടെ സംസാരഭാഷ പലപ്പോഴും അവർ ജീവിക്കുന്ന നാടുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതായിരിക്കും. വടക്കേ ഇന്ത്യയേലിക്ക് പോയവർ ഹിന്ദിയും, മദിരാശിയിൽ പോകുന്നവർ തമിഴും അനായാസേന കൈകാര്യം ചെയ്യുന്നു.
പക്ഷേ, ഗൾഫിൽ പോകുന്നവർക്കു അറബി ഭാഷ പൂർണ രൂപത്തിൽ സ്വായത്തമാക്കാൻ കഴിയുന്നില്ല. പ്രത്യകിച്ച് അമുസ്ലിം മലയാളികൾക്കു. മുസ്ലിംകൾ ചെറുപ്പത്തിലേ നിർബന്ധമായും ഖുർആൻ പഠിക്കുന്നത് കാരണം അറബിഭാഷ എളുപ്പത്തിൽ മനസ്സിലാവുന്നു.
വർമ്മയും കൂട്ടുകാരനും ശബ്ദം കേട്ടിടത്തേക്ക് വേഗത്തിൽ നടന്നു. ഇപ്പോൾ സംസാരത്തിന് സ്പുടത ഏറി വന്നു. വാക്ക് മൂത്ത് അടിയിലേക്കും, മൽപിടുത്തത്തിലേക്കും കാര്യങ്ങൾ നീങ്ങുമെന്ന് വർമ്മക്കു തോന്നി. സഹപ്രവർത്തകൻ വർമയെ തടയാൻ ശ്രമിച്ചു. അവരുടെ കൈയിൽ ഏതെങ്ങിലും മരകായുധങ്ങൾ ഉണ്ടാവുമെന്ന് ഒർമ്മപ്പെടുത്തി.
അവർ ജീവിക്കുന്നത് കാട്ടിലായത്കൊണ്ട് വന്യമൃഗങ്ങളിൽ നിന്നും രക്ഷനേടാൻ എപ്പോഴും ആയുധങ്ങൾ കൈവശം വെക്കും. പരിചയമില്ലാത്തവരെ കാണുമ്പോൾ ഇരുട്ടിൽ അവർ അത് നമുക്ക് നേരെ ഉപയോഗിക്കും. വർമ്മ ഓപ്പമുണ്ടായിരുന്ന ആളിനോട് പറഞ്ഞു. “അവർ എന്റെ നാട്ടുകാരണ്, അവർ പറയുന്ന ഭാഷ എനിക്കറിയാം..അവർ തമ്മിൽ എന്തോ പ്രശ്നം ഉണ്ട്.. നമുക്കത് ചോദിക്കാം” കൂട്ടുകാരൻ വർമ്മയെ തടഞ്ഞെങ്കിലും വർമ്മ വകവെക്കാതെ അവിടേക്കു നടന്നടുത്തു. അവരെ കണ്ടപാടെ കലഹം നിർത്തി. അവർ ഹിന്ദിയിൽ സ്വരം താഴ്ത്തി പേടിയോടെ ചോദിച്ചു:
“തുംലോക് കോൻഹേ..”
വർമ്മ മലയാളത്തൽ പറഞ്ഞു: “ഞാൻ നിങ്ങളുടെ നാട്ടുകാരനാണ്, ഇവിടെ അടുത്താണ് താമസം.. നടക്കാൻ ഇറങ്ങിയതാണ്..”
അവർ സന്തോഷത്തോടെ വർമയെ സ്വീകരിച്ചുകൊണ്ട് ചോദിച്ചു:
“ഞങ്ങൾ പറഞ്ഞതൊന്നും സാർ കെട്ടിട്ടില്ലല്ലോ..”
വർമ്മ: “ഞാൻ എല്ലാം കേട്ടു.. നിങ്ങൾ അടികൂടുമെന്ന് തോന്നിയതുകൊണ്ടാണ് ഇവിടേക്ക് വേഗം വന്നത്..”
“അയ്യോ.. സാർ എല്ലാം കേട്ടോ..” നാണം കൊണ്ട് അവർ പരസ്പരം നോക്കി.
വർമ്മ: “നിങ്ങൾ എന്തിനാ ഇത്ര ഉച്ചത്തിൽ കലഹിച്ചത്..”
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു:
“പൊന്നു സാറേ, ഞങ്ങൾ കലഹിച്ചതല്ല.. ജോലികഴിഞ്ഞു വന്നാൽ എല്ലാ വൈകുന്നേരങ്ങളിലും കുറെ തെറികളും തമാശകളും മലയാളത്തിൽ ഉച്ചത്തിൽ പരസ്പരം പറയും.....ഇവിടെ വർഷങ്ങളായി മലയാളം പറയാതെ ജീവിക്കുന്നതല്ലേ, എല്ലാം ഹിന്ദിക്കാരാണ്.. വായിക്കാൻ പോലും ഒരു പത്രം ഇവിടെ കിട്ടില്ല.
അപ്പോൾ ഒരു നേരമ്പോക്കിന് മലയാളം മറക്കാതിരിക്കാൻ ഞങ്ങൾ കുറെ നേരം തെറിയും പാട്ടും പാടി കഴിയും..അതാണ് ഞങ്ങളുടെ ആത്മ സംതൃപ്തി “വർമ്മ ചിരിച്ചു.. മലയാള ഭാഷ മറക്കാതിരിക്കാൻ പരസപരം തെറിപ്പാട്ടും തെറിയും പറയുന്ന കാട്ടിലെ മലയാളികൾ. അവരുടെ ആ തമാശ കൂട്ടുകാരന് ഹിന്ദിയിൽ വിവരിച്ചു കൊടുത്തപ്പോൾ ആയാളും ചിരിച്ചു.
കുവൈറ്റിലെ മലയാളി കുടുംബത്തോട് ആ കഥപറച്ചിലൂടെ മലയാളത്തെ മറക്കുന്ന പ്രവാസിയോടുള്ള ഏറ്റവും കനപ്പെട്ട ഉപദേശം കൂടിയായിരുന്നു അത്. “മാതൃഭാഷ മറക്കാതിരിക്കാൻ വല്ലപ്പോഴും ഇത്തിരി തെറിയെങ്കിലും പറയണം” വർമ്മ നർമ്മത്തോടെ അവസിനിപ്പിച്ചു.
അന്നുമുതൽ ഞാൻ വർമ്മയെ മിക്ക ദിവസങ്ങളിലും കാണുകയോ സംസാരിക്കുകയോ ചെയ്യും സാഹിത്യകാരനായ കെ. അർ. പ്രസാദ്, മേതിൽ രാധാകൃഷ്ണൻ, പത്രപ്രവർത്തകനായ കെ. പി. മോഹൻ എന്നിവരേയും പരിചയപ്പെടുത്തി. അവധി ദിവസങ്ങളിൽ എല്ലാവരും ഒത്തുകൂടുക പതിവായി. ആനുകാലിക സാഹിത്യത്തെകുറിച്ചും എഴുത്തിന്റെ വിഴിതിരുവുകളെ കുറിച്ചുമായിരുന്നു ഞങ്ങൾ അധികവും സംസാരിച്ചത്.
ഒഴിവു ദിവസങ്ങളിലെ വൈകുന്നേരങ്ങൾ ഞങ്ങൾ പാതയോരത്തുകൂടെ നടക്കുമ്പോൾ വർമ്മ പറയുമായിരുന്നു: “ഹസ്സൻ , നോക്കൂ ഈ നടത്തത്തിന് ഒരു പ്രത്യേകതയുണ്ട്.. സാഹിത്യവും സാംസ്കാരവും ഒത്തുകൂടിയതാണീ സയാഹ്നം, എന്നാൽ കാറിൽ പോകുന്നവരെ ശ്രദ്ധിച്ചുനോക്കൂ അവരിൽ സാഹിത്യമോ സംസ്കാരിക ചർച്ചയോ ഉണ്ടാവില്ല, അവർ കേൾക്കുന്ന സംഗീതത്തിന്നുപോലും കുവൈറ്റിലെ ദിനാറുകളുടെ ഈരടികളായിരിക്കും.
അവരെ ഓർമ്മപ്പെടുത്തുന്നത് നാളത്തെ കച്ചവടത്തെകുറിച്ചായിരിക്കും.” ചിലപ്പോൾ ഞങ്ങൾ കടകളിൽ കയറിയാൽ അവിടെയുള്ള മലയാളികളോട് സംസാരിക്കും. അവർ കാസർകോടോ, കോഴിക്കോട്ടൊ, ഏർണാകുളത്തോ ഉള്ളവരായിരിക്കാം, പക്ഷേ അവർ തരുന്ന സ്നേഹം മലയാളത്തിന്റെതായിരുന്നു. ഹൃദ്യമായ അവരുടെ പെരുമാറ്റവും ഞങ്ങളോടുള്ള ബഹുമാനവും അനിർവചനീയമാണ്.
ഞങ്ങളറിയാതെ അവർ ഞങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി മാറുന്നതു പ്രവാസജീവിതത്തിന്റെ പ്രത്യേകതയാണ്. ആ തെരുവിൽ പാകിസ്താനിയും, ഫലസ്തീനിയുംമുണ്ട്. അവരുടെ വാക്കുകൾ കേൽക്കുമ്പോൾ മനസ്സിൽ പണ്ടുമുതലേ സൂക്ഷിച്ച ശത്രുത എവിടെയോ പോയൊളിച്ചിരുന്നു. അവർക്ക് ഞങ്ങൾ കൊടുക്കലിന്റെയും വാങ്ങലിന്റെയും ഒരു ഉപകരണം മാത്രമായിരുന്നു.
കടലേ ശാന്തമാകൂ:
അക്കാലത്തായിരുന്നു “ബാസ് യാ ബഹാർ” എന്ന ആദ്യ കുവൈറ്റി സിനിമ പുറത്തിറങ്ങിയത്. അത് വളരെ വലിയ വാർത്തയായി. “കടലേ ശാന്തമാവൂ” എന്ന ആദ്യ കുവൈറ്റി പടത്തിന്റെ കഥയും സംവിധാനവും നിർമ്മാണവും ഒരു കുവൈറ്റി ആയതിനാൽ ആ പടത്തിന് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ ഇടയായി. അതിന്റെ സംവിധായകൻ ഖാലിദ് അൽ-സിദ്ധീക്കിയെ നേരിൽ കാണാനും അദ്ദേഹവുമായി ഒരു ഇൻറർവ്യു ചെയ്യാനും ഞാൻ തീരുമാനിച്ചു.
പോകുമ്പോൾ കൂടെ വർമയും ഉണ്ടായിരുന്നു. കുവൈറ്റി സമൂഹത്തിലെ ആദ്യ സംവിധായകൻ ഖാലിദ് അൽ-സിദ്ധീകിയിലൂടെ ജനിക്കുകയായിരുന്നു. സിനിമാ പഠനം പൂനയിലായിരുന്നു എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് അതിശയമായി. ഞാൻ ചോദിച്ചു:
“ഹിന്ദി അറിയാമോ?” അദ്ദേഹം ഉവ്വെന്നു പറഞ്ഞുകൊണ്ട് പിന്നീട് ഞങ്ങളോടു ഹിന്ദിയിൽ സംസാരിച്ചു തുടങ്ങി. ആദ്യത്തെ സിനിമയുടെ വിജയം കുവൈറ്റിന്റെ അഭിമാനമായിരുന്നു. ഏറ്റവും നല്ല വിദേശ ഭാഷാ ചിത്രത്തിനുള്ള അവാർഡ് കൂടി കിട്ടിയതോടെ ഖാലിദ് സിദ്ധീഖി അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ “ദ വെഡ്ഡിംഗ് ഓഫ് സൈൻ” എന്ന സിനിമയും നിർമ്മിച്ചു. രണ്ടാമത്തെ ചിത്രത്തിനു കൈറോ ഫിലിം ഫെസ്റ്റിൽ അവാർഡ് കരസ്ഥമാക്കി. ഇൻറർവ്യു ഞാൻ നാട്ടിലെ ഒരു പത്രത്തിന് അയച്ചുകൊടുത്തു.
വർമ്മ കുവൈറ്റിൽ ഉണ്ടായിരുന്ന കാലത്തായിരുന്നു “കുവൈറ്റ് ടൈംസ്” എന്ന ഇംഗ്ലീഷ് ദിനപത്രത്തോടൊപ്പം രണ്ടു പേജ് മലയാളം പത്രം തുടങ്ങിയത്. അന്നു കെ. പി. മോഹൻ കുവൈറ്റ്ടൈംസിന്റെ ബസിനസ്സ് എഡിറ്റരായിരുന്നു. മോഹനായിരിന്നു കുവൈറ്റിൽ നിന്നുള്ള മലയാള ദിനപ്പത്രത്തിന്റെ ആശയം ജനിക്കുന്നത്. അത് ഞങ്ങളുമായി പങ്കിടുകയും താമസംവിനാ നടപ്പിൽ വരുത്തുകയും ചെയ്തു. ആദ്യമൊക്കെ കൈകൊണ്ട് എഴുതി അച്ചടിക്കുകയായിരുന്നു.
മേതിൽ രാധാകൃഷന്റെ കൈയ്യക്ഷങ്ങൾ തുടക്കത്തിൽ ഒരു വിദേശ രാജ്യത്തിൽനിന്നിറങ്ങുന്ന മലയാള പത്രത്തിന് മാറ്റുകൂട്ടി. മലയാളികൾക്കിടയിൽ കുവൈറ്റ്ടൈംസ് വളരെ പ്രചുരപ്രചാരംനേടി. പിന്നീട് വർഷങ്ങൾക്കുശേഷം പത്രം 4 പേജിൽ പൂർണ രൂപത്തിൽ അച്ചടിച്ചു തുടങ്ങി.
പത്രത്തിന്റെ ചീഫ്എഡിറ്ററും പബ്ലിഷറുമായ യൂസഫ് സാലഹ് അലയാനുമായി വർമയും ഞാനും വളരെനല്ല വ്യക്തി ബന്ധം പുലർത്തി, ചില വൈകുന്നേരങ്ങളിൽ അദ്ദേഹത്തിന്റെ ഓഫീസിലിരുന്നു ലോക സാഹിത്യവും, പത്രമാധ്യമങ്ങളുടെ കലിക പ്രശ്നങ്ങളും ഞങ്ങൾ പങ്കുവെച്ചു. മലയാളി സമൂഹത്തോടെ അലയാണ് വളരെ അടുപ്പമായിരുന്നു.
മരുഭൂമിയിലെ അനുഭവങ്ങൾ അധികമൊന്നും വർമ്മ എന്ന എഴുത്തുകാരനെ സ്വാധീനിച്ചിരുന്നില്ല. പുനത്തിലിന്റെ “കന്യാവനങ്ങൾ” പോലെ ഒരു കൃതി ഉണ്ടാവുമെന്ന് പലരും പ്രതീക്ഷിച്ചു. അറബികളുടെ ജീവിതം വരച്ചു കാണിക്കാൻ അദ്ദേഹം എന്തുകൊണ്ടോ മിനക്കെട്ടില്ല. “ചമ്പലോ” “ഓഹരിയോ” പോലെ ഒരു മഹത്തായ മരുഭൂമി നോവൽ മലയാളികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം ഒന്നോ രണ്ടോ ചെറുകഥകളിൽ തന്റെ മരുഭൂമികഥകൾ ഒതുക്കിയത് മലയാളികളെ നിരാശരക്കിയിരുന്നു.
വർമ്മ ഇന്നും സാഹിത്യത്തിൽ സജീവ സാന്നിധ്യമാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന “കേരള സാഹിത്യ മണ്ഡലം” കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ്.
ഹസ്സൻ തിക്കോടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us