കൊല്‍ക്കത്ത : ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം (പൂപ്പല്‍ ബാധ) മനുഷ്യനിലും കണ്ടെത്തിയതായി റിപ്പോർട്ട്. ലോകത്ത് ആദ്യമായി കൊല്‍ക്കത്ത സ്വദേശിയെ ആണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. മെഡിക്കല്‍ ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പേര് വെളിപ്പെടുത്താത്ത 61കാരനാണ് രോഗം ബാധിച്ചത്. ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട്, ചുമ, ക്ഷീണം, തൊണ്ടയടപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് 61കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ജീവിത ശൈലി രോഗങ്ങള്‍ അടക്കം മറ്റു രോഗങ്ങള്‍ പിടിപെട്ടതായി മുന്‍കാല ചരിത്രം ഇല്ലാത്തയാള്‍ക്കാണ് രോഗം ബാധിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ഫംഗസ് അഥവാ പൂപ്പലുകളെ കുറിച്ച് ദീര്‍ഘകാലമായി ഗവേഷണം ചെയ്യുന്നയാള്‍ക്കാണ് രോഗം പിടിപെട്ടതെന്നും മെഡിക്കല്‍ മൈക്കോളജി കേസ് റിപ്പോര്‍ട്ട്സ് എന്ന ജേര്‍ണലിൽ പറയുന്നു.
കോണ്ട്രോസ്റ്റീരിയം പര്‍പ്യൂറിയം എന്ന കുമിള്‍ കാരണമുണ്ടാകുന്ന സില്‍വര്‍ ലീഫ് രോഗം ചെടികളെ ബാധിക്കാറുണ്ട്. ഈ കുമിള്‍ ബാധിച്ചാണ് 61കാരന് രോഗം പിടിപെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം. ഇതാദ്യമായാണ് ചെടികളെ ബാധിക്കുന്ന കുമിള്‍ മനുഷ്യനില്‍ രോഗത്തിന് കാരണമായത്. 61കാരന്റെ കഴുത്തില്‍ കണ്ട പഴുപ്പുനിറഞ്ഞ കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രണ്ടുവര്‍ഷം നീണ്ട ആന്റിഫംഗല്‍ ചികിത്സയിലൂടെ 61കാരന്റെ രോഗം പൂര്‍ണമായി മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.