പ്രേം കുമാറിനെ പിന്തുണച്ച് സംവിധായകന്‍ വിനയന്‍; 'നടന്‍ പ്രേംകുമാര്‍  പറഞ്ഞതില്‍ സത്യവും വസ്തുതയുമുണ്ട്, ഇതിഹാസങ്ങളേം കോട്ടിട്ട പൗരപ്രമുഖരെയും മാത്രമല്ല കഴിവുള്ള കലാകാരന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവരര്‍ഹിക്കുന്ന വിലകൊടുക്കണമെന്നും വിനയന്‍

"പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാന്‍ പറഞ്ഞിരുന്നു.."

author-image
ഫിലിം ഡസ്ക്
New Update
vinayan

കൊച്ചി: സംവിധായകന്‍ വിനയന്‍ തന്റെ നിലപാട് വ്യക്തമാക്കുമ്പോള്‍ അത് പ്രേം കുമാറിന്റെ നിലപാടിനുള്ള പിന്തുണ തന്നെയാണ്. വിനയന്‍ ഫേസ് ബുക്കിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വിനയന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ. 

Advertisment

'നടന്‍ പ്രേംകുമാര്‍  പറഞ്ഞതില്‍ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ വമ്പന്‍മാര്‍ ഒക്കെ ചെയ്തതിലും ഭംഗിയായി  അതിന്റെ ഭരണം നടത്തുകയും വിവാദങ്ങള്‍ക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ  അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാന്‍ പറഞ്ഞിരുന്നു.

തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതല്‍ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മള്‍ ഒഴിവാക്കാറുള്ളത്. അല്ലങ്കില്‍ പിറ്റേ ദിവസം കിളക്കാന്‍ വരുമ്പോള്‍ പറയാതെ  വേറൊരുത്തനേ വച്ചെന്നു കണ്ടാല്‍ അവന്‍ വഴക്കുണ്ടാക്കും.

പക്ഷേ, പ്രേം കുമാറിന് കൂടെ ജോലിചെയ്ത സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കാന്‍ പോലും അവസരം നല്‍കാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന  പോലെ ഒഴിവാക്കികൊണ്ട് മാദ്ധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാര്‍ത്ത കൊടുക്കുകയാണ് സാംസ്‌കാരിക വകുപ്പ്  ചെയ്തത്.

'ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ. നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ..പക്ഷേ അപമാനിക്കാന്‍ മാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്നാണ് അന്നു പ്രേംകുമാര്‍ പറഞ്ഞത്. അതില്‍ എല്ലാമുണ്ട്. ഇതിഹാസങ്ങളേം കോട്ടിട്ട പൗരപ്രമുഖരേം മാത്രമല്ല കഴിവുള്ള കലാകാരന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവരര്‍ഹിക്കുന്ന വിലകൊടുക്കണം. 

അതാണു ജനാധിപത്യം.  മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്.  മലയാള സിനിമാ സംഘടനകള്‍ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടന്‍  പ്രേം കുമാറിനെ സപ്പോര്‍ട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓര്‍ത്തു പോകുന്നു...''

Advertisment