ഉപ്പ് ഓവർ വേണ്ട, അതിന് നിങ്ങളുടെ ജീവനെടുക്കാനുള്ള ശക്തിയുണ്ട്; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

New Update
salt health

ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. ചിലർക്ക് നല്ല ഉപ്പും പുളിയുമൊക്കെയായിരിക്കും നിർബന്ധം. ചിലർക്കാകട്ടെ നല്ല മധുരമായിരിക്കും ഇഷ്ടം. എന്നാൽ ഇതെല്ലാം അമിതമാവുന്നത് ആരോഗ്യത്തിന് ഗുണകരമല്ല എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉപ്പ് ധാരാളമായി കഴിക്കുന്നത് രക്തസമ്മർദവും ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചതായാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നത്.

Advertisment

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഒരോ വര്‍ഷവും അധിക അളവിലുള്ള ഉപ്പ് മൂലം മരണപ്പെടുന്നവരുടെ എണ്ണം ഏകദേശം 1.89 ദശലക്ഷമാണ്. ശരീരത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് നയിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.


സോഡിയം, ക്ലോറൈഡ് എന്ന രണ്ട് മൂലകങ്ങളുടെ സംയോജനമാണ് സോഡിയം ക്ലോറൈഡ് എന്ന ഉപ്പ്. ഉപ്പ് കഴിക്കുമ്പോൾ സ്വാഭാവികമായും വലിയ അളവിൽ സോഡിയം നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു ടീ ‌സ്പൂൺ ഉപ്പ് അതായത് അഞ്ച് ഗ്രാം ഉപ്പ് മാത്രമാണ് ഒരാൾക്ക് ഒരു ദിവസം ആവശ്യമായുള്ളത്. എന്നാൽ ശരിക്കും നാം ഒരു ദിവസം ഒരു സ്‌പൂൺ ഉപ്പ് മാത്രമാണോ കഴിക്കുന്നത്?


അമിതമായി കഴിച്ചാൽ ഹൃദ്രോഗം, പക്ഷാഘാതം, അകാല മരണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു അവശ്യ പോഷകമാണ് ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം. എന്നാൽ ലോക ജനസംഖ്യയുടെ 3 ശതമാനം മാത്രമേ നിർബന്ധിത സോഡിയം കുറയ്ക്കൽ നയങ്ങളാൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളു എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ‘സോഡിയം ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആഗോള റിപ്പോർട്ട്’ വ്യക്‌തമാക്കുന്നത്.


സോഡിയം കുറയ്ക്കൽ നയങ്ങൾ നടപ്പിലാക്കുന്നതിലൂടെ 2023 ഓടെ ആഗോളതലത്തിൽ 7 ദശലക്ഷം ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാൽ ഡബ്ല്യുഎച്ച്ഒ അംഗരാജ്യങ്ങളിൽ 73 ശതമാനത്തിനും സമാനമായ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള പൂർണമായ ശ്രേണി ഇല്ലെന്നും ഈ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

അതേസമയം മിക്ക രാജ്യങ്ങളും നിർബന്ധിത സോഡിയം കുറയ്ക്കൽ നയങ്ങളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവിൽ ബ്രസീൽ, ചിലി, ചെക്ക് റിപ്പബ്ലിക്, ലിത്വാനിയ, മലേഷ്യ, മെക്സികോ, സൗദി അറേബ്യ, സ്പെയിൻ, ഉറോഗ്വേ എന്നീ ഒൻപത് രാജ്യങ്ങളിൽ മാത്രമാണ് സോഡിയം ഉപയോഗം കുറയ്ക്കാൻ ശുപാർശ ചെയ്യുന്ന നയങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളു.