/sathyam/media/post_attachments/CjU3uXj7u9oNwjM1NmHE.jpg)
കൊല്ലം: ദേശീയ പാതയോരത്തെ ഉയർന്ന പ്രദേശം ഇടിച്ചു നിരത്തി മണ്ണ് കടത്താൻ ശ്രമം. സമീപത്തെ കോളനിയിലെ വീടുകൾ നിലനില്പ് ഭീഷണിയിലായി. അധികൃതർക്ക് പരാതികൾ നല്കിയിട്ടും ഫലമുണ്ടായില്ലെന്ന് കോളനിവാസികൾ ആരോപിച്ചു. തുടർന്ന് നാട്ടുകാർ സംഘടിതരായി മണ്ണ് മാറ്റുന്നത് തടഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിന് സമീപം സ്വകാര്യ കൺവൻഷൻ സെന്ററിന്റെ എതിർ വശത്തെ ഉയർന്ന പുരയിടത്തിലാണ് മണ്ണെടുപ്പ് നടക്കുന്നത്. ദേശീയപാത 25 അടിയിലേറെ താഴ്ചയിലൂടെയാണ് ഇതുവഴി കടന്നുപോകുന്നത്. ഇരു വശത്തും ഉയർന്ന പ്രദേശമാണ്.
ഈ കുന്നിൽ ഒരു കോളനി ഉൾപ്പെടെ നിരവധി വീടുകളുണ്ട്. ദേശീയ പാതയുടെ താഴ്ചയിൽ കുന്നിടിച്ച് നിരപ്പാക്കാനാണ് സ്വകാര്യ വ്യക്തിയുടെ ശ്രമം. ഇത് ഇടിച്ചു നിരത്തിയാൽ കോളനിയിലേയ്ക്കുള്ള വഴിയും കോളനിയിലെ വീടുകളും അപകടത്തിലാകും. കൂലിപ്പണിക്കാരും പാവപ്പെട്ടവരുമാണ് കോളനിയിലെ താമസക്കാർ. വീട്ടുകൾക്ക് ചുവട്ടിലെ മണ്ണ് മാറ്റിയാൽ വീടുകൾ ബലപ്പെടുത്താൻ ഇവർക്ക് സാമ്പത്തിക ശേഷിയുമില്ല. മാത്രവുമല്ല ഗുരുതരമായ പാരിസ്ഥിതിക ആഘാതവും ഇത് സൃഷ്ടിക്കും.
മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാർ കല്ലുവാതുക്കൽ വില്ലേജ് ഓഫീസർക്ക് പരാതി നല്കിയിട്ടും ഒരു നീക്കവും മണ്ണ് മാഫിയാ യ്ക്കെതിരെ ഉണ്ടായില്ല. മണ്ണെടുപ്പ് തുടർന്നപ്പോഴും ഫോണിലൂടെ അറിയിക്കാൻ ശ്രമിച്ചപ്പോൾ ആരും ഫോൺ എടുക്കാൻ തയാറായില്ലെന്നും പരാതി ഉണ്ട്. കഴിഞ്ഞ ദിവസം വീണ്ടും മണ്ണെടുക്കാൻ ശ്രമിച്ചപ്പോൾ കോളനിവാസികളും നാട്ടുകാരും സംഘടിതരായെത്തി തടഞ്ഞു. നാട്ടുകാർ കൂട്ട പരാതിയും വില്ലേജ് ഓഫീസർക്ക് കൊടുത്തു.
മണ്ണ് കടത്തും തണ്ണീർ തടങ്ങൾ നികത്തും റവന്യൂ ഉദ്യോഗസ്ഥർക്ക് ചാകരയാണ് സമ്മാനിക്കുന്നതെന്ന് പരസ്യമായ രഹസ്യമാണ്. ഇതു രണ്ടും പാടില്ലെന്ന് നിയമം ഉണ്ടെങ്കിലും കല്ലുവാതുക്കലിൽ ഇത് വ്യാപകമാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ അത് പൂർവ്വസ്ഥിതിയിലാക്കണമെന്നാണ് തണ്ണീർത്തട സംരക്ഷണ നിയമം അനുശാസിക്കുന്നത്. എന്നാൽ മണ്ണ് മാഫിയാകൾക്ക് ഒത്താശ ചെയ്യുന്ന റവന്യൂ അധികൃതർ കണ്ണടയ്ക്കുകയാണ് പതിവ്. മണ്ണ് മാഫിയായുടെ സംഭാവനകളാണ് കണ്ണടപ്പിക്കുന്നതെന്ന് പരക്കെ ആക്ഷപമുയരുന്നു.