കൊച്ചി: ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐഎംഎ. റോയി എബ്രഹാം കള്ളുവേലിൽ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക. രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും അടങ്ങുന്നതാണ് സമിതി.
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു. അതിനിടെ അനന്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി.
ഒരു വർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടായ മുറിവ് ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ചികിത്സാ പിഴവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനായി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുമായി സംസാരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.
അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.