കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായത് വൻ വർദ്ധനയെന്ന് റിപ്പോർട്ട്. ഇന്ന് 3824പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1784പേർ രോഗമുക്തരായി. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18389 ആയി ഉയർന്നു.
2.87 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമാണ്. 92.18 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.33 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ചെറിയ രീതിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കൂടിയ അവലോകന യോഗത്തിന് പിന്നാലെ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും ഡബ്ല്യുജിഎസ് പരിശോധനയ്ക്ക് അയക്കേണ്ടതാണ്. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചു.