/sathyam/media/post_attachments/00h08DQggiDvzQmHZgrY.jpg)
മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിഗണനകളെ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് ലോക രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്.
ഇന്ത്യയുടെ ന്യൂനപക്ഷ നയം പരിശോധിച്ച വിദഗ്ധര്‍ പറയുന്നത് എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എന്നാണ്. ‘ഇന്ത്യന്‍ ഭരണഘടനയില്‍ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള വിദ്യാഭ്യാസപരവും സാംസ്‌കാരിക പരവുമായ അവകാശങ്ങളെപ്പറ്റി പറയുന്നുണ്ട്. മറ്റൊരു രാജ്യത്തിന്റെ ഭരണഘടനയിലും ന്യൂനപക്ഷങ്ങള്‍ക്കായി ഇത്തരം വ്യവസ്ഥകള്‍ ഇല്ല’, റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ മറ്റ് ചില രാഷ്ട്രങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പിന്തുടരുന്ന വിവേചന രഹിതമായ ഈ നയം മറ്റ് രാജ്യങ്ങള്‍ക്ക് ഒരു മാതൃകയായി യുഎന്നിന് ഉപയോഗിക്കാം. എന്നാല്‍ ഇന്ത്യയില്‍ വ്യത്യസ്ത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംഘര്‍ഷം പതിവാണ്. രാജ്യത്ത് സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ഇന്ത്യ ന്യൂനപക്ഷ നയം യുക്തിസഹമാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.