സോൾ : വടക്കൻ കൊറിയയ്ക്ക് എതിരെ ആരോപണങ്ങൾ വരുന്നത് പുതിയ സംഭവം അല്ല. ഓരോ ആരോപണങ്ങളും ലോകത്തെ ഞെട്ടിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോൾ വടക്കൻ കൊറിയയ്‌ക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദക്ഷിണകൊറിയ. ഇത്തവണത്തെ ആരോപണം ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്നത് ആയിരുന്നു.
ഗർഭിണികളായ സ്ത്രീകളെയും, കുട്ടികളെയും ക്രൂരമായ ശിക്ഷാരീതികൾക്ക് വടക്കൻ കൊറിയ വിധേയരാക്കുന്നു എന്നാണ് ദക്ഷിണകൊറിയയുടെ ആരോപണം. ഇത് സംബന്ധിച്ച റിപ്പോർട്ട് മന്ത്രാലയം പുറത്ത് വിട്ടിട്ടുമുണ്ട്.
ഗർഭിണിയായ സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി എന്ന ഞെട്ടിപ്പിക്കുന്ന സംഭവമാണ് റിപ്പോർട്ടിൽ ഉള്ളത്. ഭിന്നശേഷിക്കാരായ ആളുകളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്ന നടപടിയെ കുറിച്ചും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. ആറുമാസം ഗർഭിണിയായ യുവതിയെ വധശിക്ഷയ്ക്ക് വിധേയയാക്കിയതിന്റെ കാരണത്തെ കുറിച്ചും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.
യുവതി ഡാൻസ് ചെയ്യുന്ന വീഡിയോ അടുത്തിടെ രാജ്യത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. കൊറിയൻ ഭരണാധികാരിയുടെ ചിത്രം വീഡിയോയിൽ കാണാനായതാണ് അധികാരികളെ പ്രകോപിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ഏകപക്ഷീയമായി ജനങ്ങളെ അടിച്ചമർത്തുന്ന രീതികളാണ് ഉത്തരകൊറിയ പിന്തുടരുന്നത് എന്ന് പൊതുവേ അഭിപ്രായമുണ്ട്. സ്വവർഗരതി, മയക്കുമരുന്ന് ഉപയോഗം,മതവിശ്വാസം,ദക്ഷിണ കൊറിയയിൽ നിന്നുള്ളവീഡിയോകൾ കാണുക എന്നീ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് രാജ്യം നൽകുന്നത്. വധശിക്ഷ വിധിക്കാൻ ഈ കുറ്റങ്ങൾ ഉത്തരകൊറിയയിൽ ധാരാളമാണ്.
ദക്ഷിണ കൊറിയയിൽ നിന്നുള്ള വീഡിയോ കണ്ടതിനും, കറുപ്പ് അടങ്ങിയ സിഗരറ്റ് ഉപയോഗിച്ചതിനും ആറ് കുട്ടികളെ അടുത്തിടെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തരകൊറിയയിൽ നിന്നും രക്ഷപ്പെട്ട് എത്തിയ അഞ്ഞൂറോളം പേരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.