റഷ്യയുടെ അയൽ രാജ്യമായ ഫിൻലൻഡ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നാറ്റോ) ഔദ്യോഗിക അംഗമായി . നാറ്റോയിലെ 31-ാമത്തെ അംഗമായാണ് ഫിൻലൻഡ് ചുമതലയേറ്റത്.
“ഇത് ശരിക്കും ഒരു ചരിത്ര ദിനമാണ്. സഖ്യത്തിന് ഇത് ഒരു മികച്ച ദിവസമാണ്, ”നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ അതിർത്തിയിൽ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് റഷ്യ അവകാശപ്പെട്ടു.
ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന് ശേഷം, സ്വീഡനൊപ്പം നാറ്റോയിൽ ചേരാൻ ഫിൻലൻഡും അപേക്ഷിച്ചിരുന്നു. അന്ന് തുർക്കി ഫിൻലൻഡിന്റെ അംഗത്വം വീറ്റോ ചെയ്തു.അയൽ രാജ്യങ്ങളായ ഫിൻലൻഡും സ്വീഡനും തങ്ങളുടെ രാജ്യത്ത് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നുന്ന് ആരോപിച്ചായിരുന്നു തുർക്കിയുടെ നടപടി.
പിന്നീട് തുർക്കി നിലപാട് മാറ്റിയതാണ് ഫിൻലൻഡിന് ഗുണമായത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലാൻഡ്. അതുകൊണ്ട് തന്നെ ഫിൻലൻഡിന് നാറ്റോ അംഗത്വം ലഭിക്കുന്നത് റഷ്യക്ക് തലവേദനയാകും.
അയൽരാജ്യങ്ങൾ ഏതെങ്കിലും നാറ്റോയിൽ ചേർന്നാൽ നാറ്റോ രാജ്യങ്ങളിലെ സൈനികർ അതിർത്തിക്കരികിൽ വന്ന് നിൽക്കുമെന്നതാണ് റഷ്യയുടെ പ്രശ്നം. ഇത് പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയുമായി ഏറ്റുമുട്ടാൻ കൂടുതൽ സൗകര്യമൊരുക്കുമെന്ന് അവർ ഭയപ്പെടുന്നു.