ജോസ് കെ മാണി പാലായില്‍ തന്നെ

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

പാലാ : കേരളാ കോണ്‍ഗ്രസ് സീറ്റ് വിഭജനത്തിലൂടെ പാലായുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമാകുകയാണ് . പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ കെ എം മാണിക്ക് പിന്‍ഗാമി ആകുമെന്ന് ഉറപ്പായി .

Advertisment

നേരത്തെ ജോസ് കെ മാണി കടുത്തുരുത്തിക്ക് മാറുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ കെ എം മാണി അര നൂറ്റാണ്ടിനപ്പുറം പ്രതിനിധീകരിച്ച പാലാ തന്നെ തെരെഞ്ഞെടുക്കാന്‍ ജോസ് കെ മാണി തീരുമാനിക്കുകയായിരുന്നു.

യൂത്ത് ഫ്രണ്ടിലൂടെയാണ് മുഖ്യാധാര രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് ജോസ് കെ.മാണി കടന്നുവരുന്നത്. യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ സര്‍ഗ്ഗാത്മകവും സമരോന്മുഖവുമായ യുവജന സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനാണ്.

2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ 71,570 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസ് കെ.മാണിയുടെ വിജയം. കോട്ടയത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ഈ വിജയം .

ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഒരു പുനര്‍നിര്‍മ്മിതിയുടെ പ്രതിബദ്ധതയോടെയും കൃത്യതയോടെയും ചെയ്തു തീര്‍ത്തപ്പോള്‍ ജനപ്രതിനിധി എന്ന നിലയില്‍ ജോസ് കെ.മാണി മികച്ച ട്രാക്ക് റെക്കോര്‍ഡിന് ഉടമയായി.

എം.പി ഫണ്ടിന്റെ വിനിയോഗം എന്ന പതിവ് പ്രവര്‍ത്തനത്തിന്റെ അപ്പുറത്തേക്ക് അതിബൃഹത്തായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ജോസ് കെ.മാണി നടത്തിയ പരിശ്രമങ്ങള്‍ കോട്ടയത്തിന് നല്‍കിയത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസനകുതിപ്പാണ്.

കോട്ടയത്തിന്റെ വൈജ്ഞാനിക പാരമ്പര്യം നിലനിര്‍ത്തുന്നതിനും ഭാവി തലമുറയ്ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്നതിനും തുടങ്ങിയ നിരവധി കേന്ദ്ര സ്ഥാപനങ്ങള്‍ അനുവദിപ്പിക്കുവാനും അതെല്ലാം പൂര്‍ത്തിയാക്കാനും സാധിച്ചു.

എക്കാലവും രാഷ്ട്രീയമായ പ്രബുദ്ധതയും സാംസ്‌കാരികമായ ഔന്നത്യവും കാത്തുസൂക്ഷിക്കുന്ന കോട്ടയത്തെ ജനത രണ്ടാമത്തെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ജോസ് കെ.മാണിക്ക് നല്‍കിയത് 1,20,599 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ്. 2018 മുതല്‍ രാജ്യസഭാ അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എല്ലാ സാമൂഹ്യവിഭാഗങ്ങളുടെയും ക്ഷേമത്തിനായി നടത്തിയ ഇടപെടലുകളും ഭാവി തലമുറയ്ക്കായി രൂപം നല്‍കിയ ബൃഹത്തായ പദ്ധതികളും കോട്ടയത്തെ, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒന്നാക്കി മാറ്റി.

ഏര്‍ക്കാട് മോണ്ട് ഫോര്‍ട്ട് സ്‌കൂളില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയതിനുശേഷം മദ്രാസ് ലെയോള കോളേജില്‍ നിന്നു ബിരുദവും പി.എസ്.ജി കോളേജ് ഓഫ് ടെക്‌നോളജിയില്‍നിന്നു എം.ബി.എ ബിരുദവും നേടിയ ജോസ് കെ. മാണി രാഷ്ട്രീയത്തിൽ കാഴ്ചവച്ചത് പ്രൊഫഷണലിസത്തിന്റെ പുതിയപാഠങ്ങളാണ് .

1964 ല്‍ കരിങ്ങോഴക്കല്‍ കെ.എം മാണിയുടേയും, അന്നമ്മ മാണിയുടെയും 6 മക്കളില്‍ നാലാമനായാണ് ജോസ് കെ.മാണിയുടെ ജനനം. ഭാര്യ നിഷ ജോസ്, മക്കള്‍ പ്രിയങ്ക, റിതിക, കുഞ്ഞുമാണി.

jose k mani
Advertisment