-ജോയ് മുണ്ടക്കാട്ട് (കുവൈറ്റ് മലയാളി)
നമ്മുടെ താഴെ തട്ടിലെ ഭരണസംവിധാനമാണല്ലൊ വില്ലേജും ഗ്രാമ പഞ്ചായത്തും. എൻ്റെ ഭാര്യ വീട് ഭരണങ്ങാനം ആണ്. ഇടമറ്റം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എൻ്റെ ഭാര്യയുടെ ജനന സർട്ടിഫിക്കറ്റ് ഇംഗ്ലീഷിൽ ആക്കി കിട്ടുവാനായി ഞങ്ങൾ രണ്ടാളും ഇടമറ്റം ഗ്രാമ പഞ്ചായത്ത് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ഓഫീസ് സമയം 10 മണി ആയതിനാൽ 15 മിനിട്ട് മുൻപേ എത്തി. അപ്പോൾ ഓർമ്മ വന്നു എൻ്റെ പ്രിയപ്പെട്ട സുഹൃത്തും കുടുംബ ബന്ധു വുമായ വിൻസൻ്റ് നെല്ലിക്കുന്നേലിൻ്റെ 'സത്യം ഓൺലൈ'നിൻ്റെ ഹെഡ് ഓഫീസ് ഇരിക്കുന്നതും ഇടമറ്റത്തായതുകൊണ്ട് അദ്ദേഹത്തെ വിളിച്ച് പഞ്ചായത്താഫീസിനെ പറ്റി തിരക്കി ആവശ്യങ്ങളും പറഞ്ഞു.
പത്ര ആഫീസ് സന്ദർശിക്കുക എന്നതും പ്ലാൻ ചെയ്തിരുന്നു. ദൗർഭാഗ്യമെന്ന് പറയട്ടെ, വിൻസൻറ് അന്ന് മറ്റൊരു ചടങ്ങിലായി പോയി. ഭാര്യയുടെ ജനന രജിഷ്ട്രഷൻ നടന്നതിന് ശേഷം ഞങ്ങൾ ഇംഗ്ലീഷിലുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റിനാണ് പോയത്.
മൂന്ന് കഥാപാത്രങ്ങളെയാണ് വിൻസൻ്റ് പരിചയപ്പെടുത്തിയിരുന്നത്. പ്രസിഡന്‍റ് ജോയ് കുഴിപ്പാല.
ദൂരെ നിന്ന് മാത്രമേ കാണാൻ കഴിഞ്ഞുള്ളു എങ്കിലും, ശുഭ്രവസ്ത്രധാരിയും, സൗമ്യനും, പ്രസരിപ്പോടെ സന്ദർശകരെ സ്വീകരിച്ചിരുത്തി സംസാരിക്കുന്നത് കണ്ടു. ഞങ്ങളുടെ ഊഴം വരുന്നതിന് മുൻമ്പേ അദ്ദേഹവും ഏതൊ അത്യാവശ്യത്തിനായി അവിടെ നിന്നും മാറി.
അതിനും മുൻമ്പേ, പരിചയപ്പെടുവാൻ വിൻസൻറ് അവസരം കൊടുത്തത് സാജോ പൂവത്താനി എന്ന സമർദ്ധനായ തൂവെള്ള വസ്ത്രധാരിയായ ഒരു ജനകീയ ചെറുപ്പക്കാരനെ ആയിരുന്നു. അദ്ദേഹം ഓടിനടന്ന് കാര്യങ്ങൾ പഞ്ചായത്ത് സെക്രട്ടറിയേറ്റിൽ ധരിപ്പിച്ചു.
10 മിനിട്ടിനുള്ളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി രണ്ട് സർട്ടിഫിക്കറ്റുകളും ഒരു സുന്ദരി കൊച്ച് സെക്രട്ടറിയുടെ മേശപ്പുറത്തെത്തിച്ചു. ഞങ്ങളെ കൊണ്ട് ചെക്ക് ചെയ്യിച്ച് ഒപ്പും സീലും വച്ച് കൈയ്യിൽ തന്നു. ആകെ ചിലവായത് 10 മിനിട്ട് മാത്രം.
ഇനിയത്തെ ചിത്രം വേറെയാണ്. എനിക്ക് ഒരു അഹങ്കാരമായിരുന്നു വൃത്തി എൻ്റെ വീടിൻ്റെ സ്വന്തമാണെന്ന്. എന്നാൽ, രാവിലെ മുതൽ വൈകുന്നേരം വരെ ഇത്രയും ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി കയറിയിറങ്ങുന്ന സ്ഥലമാണെന്നോർക്കണം. ഇടമറ്റം പഞ്ചായത്താഫീസ് ഒരു ദേവാലയമായി തോന്നി. ഇത്രയും വൃത്തിയും വെടിപ്പു മുള്ള ഒരു പൊതുജന സേവനകേന്ദ്രം ഇന്ത്യയിലും ഗൾഫിൽ പോലും കണ്ടിട്ടില്ല.
എളിമയും, സേവന സന്നദ്ധരുമായ ജോലിക്കാർ. ഏതാ വശ്യവുമാകട്ടെ - നാളെ വാ എന്ന വാക്ക് ഈ സേവന കേന്ദ്രത്തിൻ്റെ ഡിഷ്നറിയിൽ ഇല്ല. പ്യൂൺ, തൂപ്പ്കാർ മുതൽ സെക്രട്ടറി സുശീൽ, പ്രസിഡൻ്റ് കുഴിപ്പാല വരെ നിതാന്ത ജാഗ്രതയിലാണ്. പുത്തൻ കെട്ടിടം. പരിസരവും ശൗചാലയങ്ങളും ആരുടേയും ശ്രദ്ധയിൽ പെടും.
പുറത്തു തന്നെ ഫോട്ടോസ്റ്റാറ്റ് സൗകര്യങ്ങൾ വിശാലമാണ്. അതിനാൽ അതിൻ്റെ തിരക്ക് അകത്തില്ല. മറ്റൊന്ന് വിശാലമായ ഇരിപ്പടങ്ങൾ. സെക്രട്ടറി സുശീൽ സാറ് തന്നെ ഓടി നടന്നാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. ഇത്രക്കും വെടുപ്പിലും ഭംഗിയിലും ഈ ആഫീസ് എങ്ങനെ ക്രമീകരിച്ചു കൊണ്ട് പോകാൻ കഴിയുന്നു എന്ന് അത്ഭുതത്തോടെ ഞങ്ങൾ ചോദിച്ചു.
ഉത്തരം ലളിതം! "സ്വന്തം വീടുപോലെ രാവും പകലും നിന്ന് പണീപ്പിച്ചു. അതേപോലെ പരിപാലിക്കുന്നു." രാജ്യത്തിന് ഇതൊരു മാതൃകാ സ്ഥാപനമാണ്. സംസ്ഥാന ഗവണ്മെൻ്റ് പ്രത്യേക പാരിതോഷികം നൽക്കി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
ഇനി ഒരു മഹാ രഹസ്യം കൂടി പറയാം. ഇടമറ്റം പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫ് ആണെന്നോർക്കണം. ഭരണ പ്രതിപക്ഷ ഭേദമന്യേ വികസനത്തിൻ്റെ രസതന്ത്രമാണ് ഈ പുരോഗതിക്കും മാതൃകക്കും ഇടയാക്കിയത്. ഉത്തരവാദിത്വവുംഅർപ്പണബോധമുള്ള,
നേതൃത്വമാണ് ഈ സ്ഥാപനത്തിൻ്റെ അടിത്തറ എന്ന് ചിന്തിക്കുന്ന ആർക്കും മനസ്സിലാകും. പ്രസിഡൻ്റ് മുതൽ തൂപ്പുകാർ വരെ കൈയ്കോർത്ത് സേവന സന്നദ്ധരാണ്.
ഞങ്ങളുടെ ബിഗ് സല്യൂട്ട്…