Advertisment

സാമൂഹികമായി ക്രൈസ്തവര്‍ കടുത്ത അരക്ഷിതാവസ്ഥയില്‍ ! ലൗ ജിഹാദിന് സമാനമായ പ്രണയക്കുരുക്കില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ സഭയില്‍ നിരവധിയുണ്ട്. സഭയുടെ ആന്തരിക വിഷയങ്ങളില്‍പോലും ഇടപെടാനും അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ പതിവാകുന്നു. അന്വേഷണം നടക്കുന്ന കള്ളക്കടത്ത്, തീവ്രവാദ ഇടപാടുകള്‍ക്ക് പിന്നിലെ രാഷ്ട്രീയ സഖ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രകടമായിരുന്നു - ഭൂരിപക്ഷ വര്‍ഗീയതയോട് കൈകോര്‍ക്കുന്നുവെന്ന ആരോപണം നിഷേധിച്ച് 'ന്യൂനപക്ഷ രാഷ്ട്രീയ'ത്തിലെ വകതിരിവുകള്‍ക്കെതിരെ ആഞ്ഞടിച്ച് കെസിബിസി രംഗത്ത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സമകാലിക രാഷ്ട്രീയത്തിലും സാമൂഹിക വിഷയങ്ങളിലും നിലപാട് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരള കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് (കെസിബിസി). സഭ ഭൂരിപക്ഷ വര്‍ഗീയതയോട് കൈകോര്‍ക്കുന്നുവെന്ന ആരോപണങ്ങള്‍ ചില സ്ഥാപിത താല്‍പര്യക്കാരുടെ സൃഷ്ടിയാണെന്നും അതേസമയം നിലവിലുള്ള ഭരണപക്ഷ രാഷ്ട്രീയപാര്‍ട്ടിയെ പൂര്‍ണമായും മാറ്റിനിര്‍ത്താന്‍ കത്തോലിക്ക സഭയ്ക്കെന്നല്ല ആര്‍ക്കും കഴിയില്ലെന്നും കെസിബിസിയ്ക്കു വേണ്ടി ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കൂത്തോടി പുത്തന്‍പുരയില്‍ പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നു. മുസ്ലീം കേന്ദ്രീകൃത ന്യൂനപക്ഷ രാഷ്ട്രീയത്തെ ലേഖനത്തില്‍ ശക്തമായി കടന്നാക്രമിക്കുന്നുണ്ട്. ലേഖനത്തിന്‍റെ പൂര്‍ണരൂപം ചുവടെ.

Advertisment

publive-image

സമാനതകളില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇന്ന് കേരളസമൂഹം കടന്നുപോകുന്നത്. ഇത് അധിനിവേശങ്ങളുടെ കാലമാണ്. അന്യന്‍റെ അവകാശങ്ങളിലേയ്ക്കും, അവന്‍റെ സ്വത്തിലേയ്ക്കും സ്വകാര്യതയിലേയ്ക്കുമുള്ള കടന്നുകയറ്റങ്ങളുടെ കാലം. അന്യന്‍റെ ഉടമസ്ഥാവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതുപോലെതന്നെ, അവന്‍റെ വിശ്വാസങ്ങളും ബോധ്യങ്ങളും ശിഥിലമാക്കാനുള്ള പരിശ്രമങ്ങളും ഇവിടെ നടക്കുന്നു.

എന്നാല്‍, പലതും തുറന്നുപറഞ്ഞ് സംവാദങ്ങള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കേണ്ട ഈ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ഉദ്യമങ്ങള്‍ പലതും യുദ്ധപ്രഖ്യാപനങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന പ്രവണത ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. സാഹോദര്യവും പരിസ്ഥിതി സ്നേഹവും സംബന്ധിച്ച ഉദാത്ത സന്ദേശങ്ങള്‍ ലോകത്തിന് നല്‍കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനങ്ങള്‍ക്ക് വിരുദ്ധമാണ് കേരളസഭയുടെ നിലപാടുകള്‍ എന്ന പ്രചാരണങ്ങളുമുണ്ട്.

സാര്‍വ്വത്രികതയുടെ പ്രാദേശികത

കത്തോലിക്കാ സഭയുടെ നിലപാടുകള്‍ സഭയുടെ സ്വഭാവം പോലെതന്നെ എക്കാലവും സാര്‍വ്വത്രികമാണ്. കാലത്തിനും ദേശത്തിനും അതീതമാണത്. സാമുദായിക മൈത്രി, സാഹോദര്യം തുടങ്ങിയവ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ക്രൈസ്തവ ആദര്‍ശങ്ങളാണ്. എന്നാല്‍, എല്ലാ മതങ്ങളോടും സമുദായങ്ങളോടും സാഹോദര്യവും സമഭാവനയും കാത്തുസൂക്ഷിക്കുന്നതോടൊപ്പം, വിവേകപൂര്‍വ്വകമായ സാമൂഹിക ഇടപെടലുകളും സഭയുടെ ഉത്തരവാദിത്തമാണ്.

ഇന്ന് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത വര്‍ഗ്ഗീയ ധ്രുവീകരണത്തിന് പരിഹാരം വിവേകപൂര്‍ണ്ണമായ ഇടപെടലുകള്‍ മാത്രമാണ്. മുമ്പൊരിക്കലുമില്ലാത്തവിധത്തില്‍ ഈ സമൂഹം ചില പ്രതിസന്ധികളെ നേരിടുമ്പോള്‍ സഭ നിശബ്ദത പാലിക്കണം എന്ന വാദം യുക്തിസഹമല്ല. നമുക്ക് ചുറ്റുമുള്ള ഇന്നത്തെ പടപ്പുറപ്പാടുകളെ നാം തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമാണ്.

തുറന്നുപറയലുകള്‍ ചിലപ്പോള്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കാം. സങ്കീര്‍ണ്ണമായ സാമൂഹിക സംവിധാനങ്ങളിലുള്ള പതിവില്ലാത്ത ഇടപെടലുകള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായെന്നും വരാം. എന്നാല്‍, ശുഭകരമായ ഭാവിക്ക് അനിവാര്യമാണ് ചില പൊളിച്ചെഴുത്തുകളും തിരുത്തലുകളും. ഇത്തരമൊരു സങ്കീര്‍ണ്ണമായ സാമൂഹിക പശ്ചാത്തലത്തില്‍ അത്തരം സംവാദ വേദികളെ യുദ്ധമോ പോര്‍വിളിയോ ആയി കാണുന്നിടത്ത് ഗുരുതരമായ പിശകുണ്ട്.

ക്രിസ്തു പകര്‍ന്നുതന്ന സാഹോദര്യം, സ്നേഹം തുടങ്ങിയ മൂല്യങ്ങളെ ഫ്രാന്‍സിസ് പാപ്പയോട് ചേര്‍ന്ന് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിവേകപൂര്‍വ്വം രാഷ്ട്ര പുനര്‍നിര്‍മിതിയില്‍ സഹകരിക്കുമ്പോഴാണ് സഭയുടെ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടുന്നത്. കരുണയുടെയും സ്നേഹത്തിന്‍റെയും ശക്തമായ സന്ദേശങ്ങള്‍ക്കൊപ്പം, ഫ്രാന്‍സിസ് പാപ്പ നിരന്തരം ആവര്‍ത്തിക്കുന്ന പദമാണ്, 'പറേസിയ' (ധീരത, തുറവി).

ക്രൈസ്തവനും സഭയ്ക്കും ഉണ്ടായിരിക്കേണ്ട ധീരതയും തുറവിയുമാണ് അത് അര്‍ത്ഥമാക്കുന്നത്. സാമൂഹിക വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകളും തുടര്‍ന്നുള്ള ഇടപെടലുകളും എപ്രകാരമായിരിക്കണമെന്ന് പാപ്പായുടെ ഈ പ്രയോഗം വ്യക്തമാക്കുന്നുണ്ട്.

അധിനിവേശത്തിന്‍റെ പ്രത്യയശാസ്ത്രങ്ങള്‍

മതമൗലികവാദ ആശയങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകള്‍ എല്ലാ മതവിഭാഗങ്ങളിലുമുണ്ട്. ക്രൈസ്തവ സമൂഹവും ഇത്തരം സാധ്യതകളില്‍നിന്നു വിമുക്തമല്ല. ഏതു സമുദായത്തിലെയും ചുരുക്കം ചില വിഭാഗങ്ങളില്‍ നിന്നാണ് മതമൗലികവാദവും തീവ്രവാദ ചിന്തകളും ഉടലെടുക്കുന്നത്. ആശയപ്രചാരണങ്ങള്‍ക്കനുസരിച്ച് കാലക്രമേണ കൂടുതല്‍ പേര്‍ അത്തരം കാഴ്ചപ്പാടുകളിലേയ്ക്ക് കടന്നുവന്നേക്കാം.

എന്നാല്‍, സമൂഹത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ ഇതുപോലുള്ള ആശയങ്ങളുടെ സ്വാധീനത്തിലൂടെ കടന്നുപോകുന്നെങ്കില്‍ സാമൂഹികമായി അവരെ തിരുത്താനുള്ള ചുമതല അതേ സമുദായത്തിന് തന്നെയും മറ്റ് സമുദായങ്ങള്‍ക്കുമുണ്ട്. അവിടെയാണ് സംവാദങ്ങളുടെ പ്രസക്തി.

അധിനിവേശ ശ്രമങ്ങള്‍ വിവിധ രീതികളില്‍ പല സ്വഭാവങ്ങളോട് കൂടിയവയുണ്ട്. ദേശീയതാവാദത്തില്‍ ഊന്നിനിന്നുള്ള മൗലികവാദവും അതിന്‍റെ ഫലമായ അധിനിവേശങ്ങളുമുണ്ട്. തീവ്ര ഹിന്ദുത്വ സംഘടനകള്‍ ഇത്തരത്തില്‍പ്പെട്ട ആശയങ്ങളുടെ പിന്‍ബലത്തില്‍ നമുക്കിടയില്‍ കരുക്കള്‍ നീക്കുന്നു. ഇന്നത്തെ ജനാധിപത്യ സംവിധാനങ്ങളില്‍ ഭൂരിപക്ഷവര്‍ഗ്ഗീയ - മതാധിപത്യത്തിന്‍റെ കടുത്ത സ്വാധീനങ്ങള്‍ കാണാം.

നീതിന്യായ വ്യവസ്ഥിതി, നിയമനിര്‍മ്മാണം, ഭരണം തുടങ്ങിയ എല്ലാ മേഖലകളിലും ഈ നീരാളിപ്പിടുത്തം പ്രകടമാണ്. അതേസമയം, ഇസ്ലാമിക തീവ്രവാദം ഒരു ആഗോള പ്രതിഭാസമാണ്. ഇസ്ലാമിക അധിനിവേശങ്ങളുടെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങള്‍ ഒട്ടേറെയുണ്ട്. ഇത്തരം കടന്നുകയറ്റങ്ങളുടെ പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വിവിധ വശങ്ങളെ അടുത്തറിഞ്ഞാല്‍ മാത്രമേ ശരിയായ വിധത്തില്‍ അവയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുകയുള്ളു.

വിശ്വാസി സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയതോടെ, അനേകരുടെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒപ്പം, സഭാ നേതൃത്വങ്ങളുടെ നിശബ്ദതയില്‍ 'പ്രതിഷേധിച്ച്' പുതിയ സംഘടനാ സംവിധാനങ്ങള്‍ രൂപം കൊണ്ടിട്ടുമുണ്ട്. എന്നാല്‍, അത്തരം ചില ചെറുസമൂഹങ്ങള്‍ കൈക്കൊണ്ടുവരുന്ന തീവ്ര നിലപാടുകള്‍ അപകടകരമാണ്.

publive-image

സംവാദങ്ങളെയും, തുറന്നുപറയലുകളെയും തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും ഈ ദിവസങ്ങളില്‍ കാണുന്നുണ്ട്. അതിന്‍റെ ഭാഗമായി ഈ വിഷയത്തില്‍ സഭാനേതൃത്വത്തെയും, തുറന്ന് സംസാരിക്കാന്‍ തയ്യാറാവുന്നവരെയും കടന്നാക്രമിക്കാന്‍ ചിലര്‍ മുന്നോട്ടുവരുന്നുമുണ്ട്.

ഇന്ത്യയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നടന്ന സംഭവങ്ങളും യുഎന്‍ ഉള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ടുകളും, രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വസ്തുതകളും ഇന്നത്തെ അപകടകരമായ സാഹചര്യങ്ങള്‍ക്കുള്ള സൂചനകളാണ്.

കൂടാതെ, പ്രഗത്ഭരായ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകര്‍ ഒരേസ്വരത്തില്‍ ഇതേ ആശയങ്ങള്‍ കാലങ്ങളായി ആവര്‍ത്തിക്കുന്നുമുണ്ട്. അതിനാല്‍, ഈ മേഖലയില്‍ ചെറുത്തുനില്‍പ്പ് അനിവാര്യവും അടിയന്തിരവുമായ ഒരു കാലഘട്ടമാണ് ഇത് എന്നുള്ളത് നിസ്സംശയം പറയാം.

ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് സഭ കൈകോര്‍ക്കുന്നു എന്ന ആരോപണമുയര്‍ത്തി ഇത്തരം പ്രതികരണങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പതിവായി കണ്ടുവരുന്നുണ്ട്. എന്നാല്‍, ഭൂരിപക്ഷ/സവര്‍ണ്ണ വര്‍ഗ്ഗീയതയും ദേശീയതാ വാദവും സംബന്ധിച്ച് ഒട്ടേറെ അവസരങ്ങളില്‍ സഭ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

യാതൊരുവിധ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളോടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് സാധ്യവുമല്ല. കൂടാതെ, കേന്ദ്രസര്‍ക്കാരിന്‍റെ ചില നയങ്ങളുടെ ഭാഗമായി പ്രതിഷേധാര്‍ഹമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളില്‍ കേരളസഭ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത്. പൗരത്വബില്‍, കാര്‍ഷിക നയങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

എന്നാല്‍, നിലവിലുള്ള ഭരണപക്ഷ രാഷ്ട്രീയ പാര്‍ട്ടിയെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ കത്തോലിക്കാ സഭയ്ക്കെന്നല്ല ആര്‍ക്കും കഴിയില്ല എന്നതാണ് വാസ്തവം. ഒരുകാര്യം വ്യക്തമാണ് - തീവ്ര വര്‍ഗ്ഗീയ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനങ്ങളോട്, അവ പ്രതിപക്ഷത്തിന്‍റെയോ ഭരണപക്ഷത്തിന്‍റെയോ ഒത്താശയോടെ ആണെങ്കിലും അകല്‍ച്ച പാലിക്കുകയെന്നതുതന്നെയാണ് സഭയുടെ നിലപാട്.

സംവാദത്തില്‍ ചരിത്രം വിഷയമാക്കാമോ?

പലതും കുഴിച്ചുമൂടിയിട്ടുള്ള ശവക്കുഴിയാണ് ചരിത്രം. അതില്‍നിന്ന് സമൂഹത്തിന് ഉള്‍ക്കൊള്ളാനുള്ളത് ചില പാഠങ്ങള്‍ മാത്രമാണ്. അതിനപ്പുറമുള്ള ചരിത്രത്തിന്‍റെ പുനര്‍വായന അനാവശ്യമായ ദിശയിലേക്ക് സംവാദങ്ങളെ നയിക്കും. അവ ഇടയ്ക്കിടെ ചര്‍ച്ച ചെയ്യപ്പെടുന്നതോ, ചര്‍ച്ചകളുടെ മറവില്‍ സമുദായങ്ങള്‍ക്ക് നേരെ കുറ്റപ്പെടുത്തലുകള്‍ ഉയരുന്നതോ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ സല്‍ഫലങ്ങള്‍ക്കിടയാക്കുകയില്ല എന്ന് നിസ്സംശയം പറയാം.

കാരണം, സാമൂഹിക സാഹചര്യങ്ങളും സംസ്കാരങ്ങളും പരിണാമവിധേയമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ പലതും അടഞ്ഞ അധ്യായങ്ങളാണ്.

എന്നാല്‍, ചരിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ചില സാഹചര്യങ്ങള്‍ ഉടലെടുത്തേക്കാം. വിപരീത പരിണാമത്തിനുള്ള കൊടിയ ശ്രമങ്ങളുണ്ടാകുമ്പോഴും, ചരിത്രത്തില്‍ തിരുത്തെഴുത്തുകള്‍ നടക്കുമ്പോഴും, സ്ഥാപിത താത്പര്യങ്ങള്‍ക്കായി അര്‍ദ്ധ സത്യങ്ങളെ ഉയര്‍ത്തിക്കാണിക്കുമ്പോഴും, ചില സത്യങ്ങളെ തമസ്കരിക്കുമ്പോഴും നിശബ്ദത യുക്തമല്ല.

ഭൂതകാലത്തിലേക്ക് തിരികെ സഞ്ചരിക്കാനുള്ള ശ്രമത്തില്‍ ഹാഗിയ സോഫിയയുടെ ഒരു ഘട്ടം വരെയുള്ള ചരിത്രം വിസ്മരിക്കപ്പെട്ടത് കഴിഞ്ഞയിടെ നാം കണ്ടു. മലബാര്‍ കലാപം സംബന്ധിച്ചുള്ള സമീപ കാല വിവാദങ്ങള്‍ക്ക് പിന്നില്‍, ചരിത്രത്തിന്‍റെ തിരുത്തെഴുത്തലുകള്‍ക്കുള്ള ആസൂത്രിത ശ്രമങ്ങളുണ്ട്.

ചരിത്രത്തെ ചരിത്രമായിത്തന്നെ നിലനില്‍ക്കാന്‍ അനുവദിക്കുകയാണ് ആധുനിക സമൂഹത്തിന് ചരിത്രത്തോട് പുലര്‍ത്താന്‍ കഴിയുന്ന നീതി. യഥാര്‍ത്ഥ ചരിത്രങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള തലമുറകളുടെ അവകാശത്തെ നിഷേധിക്കാന്‍ പാടില്ലാത്തതാണ്. അതിനപ്പുറം ചരിത്രത്തില്‍ കൈകടത്താനുള്ള ശ്രമങ്ങളുണ്ടെങ്കില്‍ അവിടെ സംവാദങ്ങള്‍ നടക്കട്ടെ. അത് പൂര്‍വ്വികരോട് പുലര്‍ത്തുന്ന നീതികൂടിയാണ്.

അധിനിവേശ ശ്രമങ്ങള്‍ കേരളത്തില്‍

കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തില്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അധിനിവേശപദ്ധതികള്‍ പലതുണ്ട്. മുഖ്യധാരാ രാഷ്ട്രീയം മുതല്‍ നാട്ടിന്‍പുറങ്ങളില്‍ വരെ അതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാണ്. സമീപകാലങ്ങളായി അന്വേഷണം പുരോഗമിക്കുന്ന കള്ളക്കടത്ത് തീവ്രവാദ ഇടപാടുകള്‍ക്ക് പിന്നിലെ സഖ്യങ്ങള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങള്‍ക്കുള്ള സൂചനകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുമുതലേ ഇവിടെ പ്രകടമായിരുന്നു.

ഇവിടെ സംഭവിച്ച വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ തീവ്ര മുസ്ളീം സംഘടനകള്‍ക്കും, സംഘപരിവാര്‍ അനുകൂല സംഘടനകള്‍ക്കും വ്യക്തമായ പങ്കുണ്ട്.

രാഷ്ട്രീയത്തിലേയ്ക്കും, വിവിധ ബിസിനസ് മേഖലകളിലേക്കും, സാംസ്കാരിക-മാധ്യമ രംഗങ്ങളിലേയ്ക്കുമുള്ള ഇത്തരം പ്രത്യയശാസ്ത്രങ്ങളുടെ കടന്നുകയറ്റം വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചു.

പലപ്പോഴും യോജിച്ചു പ്രവര്‍ത്തിച്ച രാഷ്ട്രീയ - കച്ചവട - മാധ്യമ സഖ്യങ്ങള്‍, തങ്ങള്‍ ലക്ഷ്യംവച്ചതെന്തും അതീവ സൂക്ഷ്മതയോടെ നേടിയെടുക്കാന്‍ പര്യാപ്തമായിരുന്നു. പലതും മറച്ചുവയ്ക്കാന്‍ മാധ്യമങ്ങളും, സ്വാധീനം ചെലുത്താന്‍ ബിസിനസുകാരും, എന്തിനും അവസരമൊരുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധരായതോടെ കേരളം കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസം ചിലര്‍ക്ക് കൈവന്നു. തുടര്‍ന്നാണ് കേരളം അധിനിവേശങ്ങളുടെ പൂരപ്പറമ്പായി മാറിയത്.

സാമുദായികമായ അധിനിവേശങ്ങള്‍

സാമൂഹികമായി ക്രൈസ്തവര്‍ കടുത്ത അരക്ഷിതാവസ്ഥയിലേയ്ക്ക് നിപതിച്ച കാലമാണ് ഇത്. മുഖ്യമായും തീവ്ര മുസ്ലീം സംഘടനകളുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളാണ് കേരളത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതൊന്നും കെട്ടുകഥകളല്ല എന്ന യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് വേണം ഇത്തരം അധിനിവേശങ്ങളുടെ ആഴം വിശകലനം ചെയ്യാന്‍.

publive-image

'ലൗ ജിഹാദ്' എന്ന പേരില്‍ ഒരു പദ്ധതി ഇല്ല എന്ന് സാങ്കേതികമായി സ്ഥാപിക്കാമെങ്കിലും, പ്രണയക്കുരുക്കുകളില്‍ അകപ്പെട്ട് ജീവിതം പോലും കൈവിട്ടുപോകുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട് എന്നുള്ളത് കേവലയഥാര്‍ത്ഥ്യം മാത്രമാണ്. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടുള്ള സകലര്‍ക്കും ഇത്തരമൊരു കെണി ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സംശയങ്ങളില്ല.

ബൗദ്ധികമായി ക്രൈസ്തവ ആശയങ്ങള്‍ക്കും, ആദര്‍ശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങളും ഇവിടെ പ്രകടമാണ്. വിവിധ രീതികളില്‍ തങ്ങള്‍ക്കനുകൂലമായ മാധ്യമങ്ങളിലൂടെ ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്കും, കത്തോലിക്കാ സഭയുടെ സ്വത്വത്തിനും നിലപാടുകള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയപ്പോഴാണ് ചിലരെങ്കിലും അതിനെ വിശകലനം ചെയ്തുതുടങ്ങിയത്.

സഭയുടെ ആന്തരിക വിഷയങ്ങളില്‍ പോലും ഇടപെടാനും അവയെ വഴിതെറ്റിച്ച് പൊതുസമൂഹത്തില്‍ അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ പതിവാകുന്നതിനെ അധിനിവേശ തന്ത്രമായല്ലാതെ എങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയും?

ഉപസംഹാരം

ആശയ സംവാദങ്ങളോടും തിരുത്തല്‍ നിര്‍ദ്ദേശങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹമധ്യത്തിലാണ് നാമിന്നുള്ളത്. അഴിമതിയും സ്വജനപക്ഷപാതവും മതമൗലികവാദവും എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്നു. അതിന്‍റെ ദുസ്വാധീനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മുതല്‍ ഭരണകൂട നിലപാടുകളില്‍ വരെ പ്രകടമാണ്.

ഇത്തരം എണ്ണമറ്റ വിഷയങ്ങളെ അന്വേഷണാത്മകമായി സമീപിച്ചപ്പോള്‍, 'നിശബ്ദത തിന്മയാണ്' എന്ന നിലപാട് സ്വീകരിക്കുകയാണ് ഇവിടെ ചിലരെങ്കിലും ചെയ്തത്. അത്തരത്തില്‍ ഉയര്‍ന്ന ശബ്ദങ്ങള്‍ ആരോഗ്യകരമായ സംവാദത്തിലേക്കുള്ള തുറന്ന ക്ഷണങ്ങളായിരുന്നു. യാഥാര്‍ത്ഥ്യ ബോധത്തിലേയ്ക്ക് ഈ സമൂഹം കടന്നെത്തുമ്പോള്‍ അവര്‍ വാസ്തവങ്ങള്‍ തിരിച്ചറിയുകയും, ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് സ്വയം സജ്ജരാവുകയും ചെയ്യും.

-ഫാ. സാജു കൂത്തോടിപുത്തന്‍പുരയില്‍

(സിഎസ്റ്റി സെക്രട്ടറി, കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍)

voices
Advertisment