തിരുവനന്തപുരം: വിവാദമായതിനെ തുടർന്ന് ഏപ്രിൽ ഫൂൾ പോസ്റ്റ് നീക്കം ചെയ്ത് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. 'സ്ത്രീധനം വാങ്ങുന്നത് തെറ്റല്ല', 'ഭാര്യയ്ക്ക് മേൽ ഭർത്താവിന് ബലപ്രയോഗം നടത്താം', സ്ത്രീകൾക്ക് കുറവ് വേതനം നൽകുന്നതിൽ തെറ്റില്ല ', 'കല്യാണം കഴിഞ്ഞാൽ സ്ത്രീകൾ ജോലിയ്ക്ക് പോകരുത്','വീട്ടുജോലികൾ ചെയ്യേണ്ട ഉത്തരവാദിത്വം സ്ത്രീകൾക്കാണ്,' എന്നീ നിയമങ്ങൾ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞതിന് ശേഷം ഇത് ഏപ്രിൽ ഫൂൾ തമാശ മാത്രമാണെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് നീക്കം ചെയ്തത്.
/sathyam/media/post_attachments/CDrK6Qm76DX9gqfPojMT.jpg)
പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പൊതുധാരണകളെ പരിഹസിക്കുന്ന വിധത്തിലാണ് പോസ്റ്റ് തയാറാക്കിയിരുന്നത്. ഇത്തരം ധാരണകൾ ശരിയെന്ന് വിശ്വസിക്കുന്നവരാണ് യഥാർത്ഥ ഫൂളുകളെന്നാണ് പോസ്റ്റിൽ പറയുന്നത്. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ചില ‘വിഡ്ഢി നിയമങ്ങൾ’ എന്ന പേരിൽ വന്ന പോസ്റ്റ് അവസാനം ‘പറ്റിച്ചേ…’ എന്ന തമാശ പോസ്റ്ററും വനിതാ ശിശു വികസന വകുപ്പ് തങ്ങളുടെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഏപ്രിൽ ഫൂൾ പോസ്റ്റാണെങ്കിലും ഇതിൽ ഉൾപ്പെട്ട ‘പറ്റിക്കൽ പോസ്റ്റുകൾ’ വാട്ട്‌സ്ആപ്പിലും മറ്റും പ്രചരിക്കുകയും ഇത് ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണ പരത്തുകയും ചെയ്തുവെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാട്ടി. ഇതോടെ ആണ് പോസ്റ്റ് എത്രയും പെട്ടന്ന് പിൻവലിക്കണമെന്ന് ആവശ്യമുയർന്നത്. ഇതിനെ തുടർന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തത്.