പത്തനംതിട്ട: തെക്കൻ കേരളത്തിൽ അതി ശക്തമായ കാറ്റും മഴയും. ഒരാൾ മരിച്ചു. നെല്ലിമുഗൾ സ്വദേശി മനു മോഹൻ (32) ആണ് മരിച്ചത്. ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കവേ മനുവിന് മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയായിരുന്നു.
/sathyam/media/post_attachments/eVVgh7lO8XSW107FIfT9.jpg)
ഉച്ചയ്ക്ക് ശേഷമാണ് കനത്ത മഴ പെയ്തത്. അതി ശക്തമായ കാറ്റിൽ ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞ് വീണു. ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണ് പലഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. റോഡിലേക്ക് മരം വീണ് പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മരങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ശക്തമായ മഴയിൽ കൊല്ലത്തും വ്യാപക നാശനഷ്ടം ഉണ്ടായി. വീശിയടിച്ച കാറ്റിൽ പൊലിക്കോട് പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു വീണു. പോലീസ് സ്‌റ്റേഷന് മുൻപിൽ മരം കടപുഴകി വീണ് നിരവധി വാഹനങ്ങൾ തകർന്നു.
കൊട്ടാരക്കരയിൽ വീടിനുള്ളിൽ മരം കടപുഴകി വീണു. കൊട്ടാരക്കര പ്രസ് സെൻററിൻറെ മേൽക്കൂര തകർന്നു. ആയൂർ കോട്ടയ്ക്കാവിളയിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര പറന്നു പോയി.
വൈദ്യുതി ലൈനുകൾക്ക് മേൽ മരച്ചില്ലകൾ വീണ് ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.