തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളിൽ വൻവർദ്ധന. ഇന്ന് 1801 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
/sathyam/media/post_attachments/jcm0RldUCJdXYwSxsqXV.jpg)
പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട് എന്നും അഡ്മിഷൻ കേസുകൾ ചെറുതായി കൂടുന്നുണ്ടെങ്കിലും ആകെ രോഗികളിൽ 0.8 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 1.2 ശതമാനം പേർക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു. ജനിതക പരിശോധനയ്ക്ക് അയച്ച ഫലങ്ങളിൽ കൂടുതലും ഒമിക്രോണാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം മോക് ഡ്രിൽ നടത്തുമെന്നുംമന്ത്രി പറഞ്ഞു.
പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കൊവിഡിൽ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് മരണം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരാണ്.
വീട്ടിൽ നിന്നും പുറത്ത് പോകാത്ത 5 പേർക്ക് കൊവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ കിടപ്പുരോഗികൾ, വീട്ടിലെ പ്രായമുള്ളവർ എന്നിവരെ പ്രത്യേകമായി കരുതണം. അവർക്ക് കൊവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോൾ നിർബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.